Kerala

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; മുഖ്യമന്ത്രി അടിയന്തര ഓൺലൈൻ യോഗം വിളിച്ചു

Published by

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ  റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ  മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.

18ന് രാവിലെ 11:30ന് ഓൺലൈനായാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം,  പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം-റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ്  മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.

ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനും  തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.

ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വീഴ്ച പറ്റിയവർക്കെതിരെ ചട്ടപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും അതിൽ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രി വന്നത് തനിക്ക് വലിയ ആശ്വാസമാണെന്ന് രോഗി അറിയിച്ചു. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടർന്ന് മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by