ബെംഗളൂരു : ലവ് ജിഹാദിന് ഇരയാകുന്നവർക്കായി ഹെൽപ് ലൈൻ തുടങ്ങിയതിന് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതായി ശ്രീരാമസേന. സംഭവത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
ഹെൽപ് ലൈൻ ആരംഭിച്ച് ലവ് ജിഹാദിനെതിരേ പ്രചാരണം തുടങ്ങിയതിന് ബോംബ് ഭീഷണിയും വധഭീഷണിയും നേരിട്ടതായി മുതിർന്ന ശ്രീരാമസേനാ നേതാവ് ഗംഗാധർ കുൽക്കർണി പറഞ്ഞു.
ഇതുവരെ 170-ലേറെ ഭീഷണി ഫോൺകോളുകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശ്രീരാമസേനയുടെ ഫെയ്‌സ്ബുക്ക് പേജ് ആരോ ബ്ലോക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു.
ലവ് ജിഹാദിനെതിരായ പ്രചാരണത്തെ തടയാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ചു. ഫെയ്‌സ് ബുക്ക് പേജ് പ്രവർത്തിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരം നടത്തുമെന്നും പറഞ്ഞു.
ബോംബ് ഭീഷണിയുയർത്തുന്നതും ഫെയ്‌സ്ബുക്ക് പേജ് ബ്ലോക്കുചെയ്യുന്നതും ശരിയായ പ്രവൃത്തിയല്ല. അക്രമം ശരിയായമാർഗമല്ല. ഇതേപ്പറ്റി സർക്കാർ അന്വേഷണം നടത്തണമെന്ന് പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
















