മഹത്തായ ഒരു പാരമ്പര്യത്തിന്റെ പിന്മുറക്കാരാണ് ഭാരതത്തിലെ മാധ്യമപ്രവര്‍ത്തകര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യപോരാട്ടത്തില്‍ അന്നത്തെ പത്രങ്ങള്‍ നല്‍കിയ പങ്ക് വലുതാണ്. ഗാന്ധിജി മുതല്‍ നേതാജിയും ബാലഗംഗാധര തിലകുമെല്ലാം ദേശീയപ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മുഖ്യമായും ആശ്രയിച്ചത് പത്രങ്ങളെയും വാരികകളെയുമായിരുന്നു. എഴുത്തിന്റെ പേരില്‍ കൊളോണിയല്‍ ഭരണാധികാരികള്‍ ചുമത്തിയ മാനനഷ്ടക്കേസില്‍ ബാലഗംഗാധര തിലക് ശിക്ഷിക്കപ്പെട്ടത് മൂന്നു തവണയാണ്. ബംഗാളിലെ ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന് അമൃതബസാര്‍ പത്രിക നടപടി നേരിടേണ്ടി വന്നു. കേരളത്തില്‍ മാതൃഭൂമിയും മലയാള മനോരമയും സ്വദേശാഭിമാനിയും തുടങ്ങി എത്രയോ പ്രസിദ്ധീകരണങ്ങള്‍ മാതൃരാജ്യത്തിന്റെ അവകാശങ്ങള്‍ക്കായി അച്ചുനിരത്തി.
ഒരു പത്രാധിപരെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടു പോയത് മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്ന കെ.എ. ദാമോദര മേനോനെയാണ്, ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന്.
പക്ഷേ ഇത്തരം എല്ലാ വെല്ലുവിളികളിലും നമ്മുടെ മാധ്യമപ്രവര്‍ത്തകരും പത്രാധിപന്‍മാരും രാജ്യതാല്‍പര്യത്തിനൊപ്പം അടിയുറച്ച് നിന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടേണ്ടി വന്നത് ഒറ്റ അവസരത്തില്‍ മാത്രമാണ്. ഇന്ദിരാ ഗാന്ധി നയിച്ച കോണ്‍ഗ്രസ് ഭരണകാലത്ത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ മലയാള മാധ്യമങ്ങള്‍ക്കും മറക്കാനാവുമോ? മാധ്യമസ്വാതന്ത്ര്യത്തിന് മേല്‍ ഇന്ദിര കൂച്ചുവിലങ്ങിട്ടു. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ അനുമതി വാങ്ങി മാത്രമേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവു എന്ന് ഉത്തരവ് വന്നു. ആഭ്യന്തര മാധ്യമ പ്രവര്‍ത്തകരില്‍ നല്ല പങ്കും ജയിലിലായി. വിദേശമാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ രാജ്യത്തു നിന്ന് പുറത്താക്കി. അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ എല്‍.കെ അദ്വാനി മാധ്യമങ്ങളോട് പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ രാജ്യം മറന്നിട്ടില്ല : ‘നിങ്ങളോട് സര്‍ക്കാര്‍ വളയാന്‍ പറഞ്ഞു, നിങ്ങള്‍ ഇഴഞ്ഞു’
ഇന്ദിരയുടെ കുടുംബവാഴ്ചയുടെ പിന്മുറക്കാര്‍ക്ക് മുന്നില്‍ ഇന്നും ഇഴയുകയാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍. പ്രത്യേകിച്ചും മലയാള മാധ്യമങ്ങള്‍. രാജ്യത്ത് അപകടകരമായ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ ഉപയോഗിച്ച രാഹുല്‍ എന്ന അപക്വമതിയായ നേതാവിന് മുന്നില്‍ ചില മലയാള മാധ്യമങ്ങള്‍ ഇഴയുന്നതെങ്ങനെയെന്ന് നാം കണ്ടു. അവരുടെ തന്നെ മഹത്തായ പാരമ്പര്യത്തെ മറക്കുന്ന സമീപനമായി അത്. ഭാരതത്തിലെ ഹിന്ദുസമൂഹം അക്രമവും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നവരാണെന്ന് പ്രതിപക്ഷ നേതാവ് ലോക്‌സഭയില്‍ പറഞ്ഞപ്പോള്‍ അതിനെ വാനോളം പുകഴ്‌ത്താന്‍ മല്‍സരിച്ചു കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍. ചിലര്‍ ഒരുപടി കൂടി കടന്ന് ഹിന്ദുവിരുദ്ധതയ്‌ക്ക് ‘ നന്ദി’ പറഞ്ഞു. സകല പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും ലംഘിക്കുകയാണ് വാസ്തവത്തില്‍ രാഹുല്‍ ചെയ്തത്. എന്നാല്‍ പിറ്റേന്നത്തെ മലയാള പത്രങ്ങള്‍ കണ്ടാല്‍ തോന്നുക മറിച്ചായിരുന്നു. രാഷ്‌ട്രപതിയുടെ അഭിസംബോധനയിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ആദ്യദിനം തടസപ്പെടുത്തിയ പ്രതിപക്ഷത്തെ പാര്‍ലമെന്ററി പാരമ്പര്യം ഓര്‍മിപ്പിക്കാന്‍ ഒരു മാധ്യമവും ശ്രമിച്ചില്ല. എന്തിന്, ഭഗവാന്റെ കയ്യിലെ അഭയമുദ്ര കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നമാണെന്ന രാഹുലിന്റെ വിവരക്കേടിനെ ചോദ്യം ചെയ്യാന്‍ പോലും ഒരു മാധ്യമ പ്രവര്‍ത്തകനും തയാറായില്ല.
കേരളത്തില്‍ പിണറായിയുടെ ഏകാധിപത്യ സര്‍ക്കാരിനെ പാടിപ്പുകഴ്‌ത്തുകയും ക്യാപ്റ്റന്‍ , ടീച്ചറമ്മ തുടങ്ങിയ പദവികളൊക്കെ കല്‍പ്പിച്ച് കൊടുക്കുകയും ചെയ്തവര്‍ തന്നെയാണ് രാഹുലിനെ ഹീറോയാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. പിണറായി വിജയനോട് ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്തവര്‍ നരേന്ദ്രമോദി മാധ്യമങ്ങളെക്കാണുന്നില്ല എന്ന് വിലപിക്കുന്നു ! മാധ്യമസ്വാതന്ത്ര്യം ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന പിണറായി ഭരണകാലത്തെക്കുറിച്ച് എത്ര പത്രങ്ങള്‍ മുഖപ്രസംഗങ്ങളെഴുതി എന്നത് മാധ്യമസമൂഹം വിലയിരുത്തണം. രാഹുലിനെ മഹത്വവല്‍ക്കരിക്കാന്‍ മല്‍സരിക്കുന്നവര്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളെക്കുറിച്ചു കൂടി പറയണം. കോണ്‍ഗ്രസ് ആസ്ഥാനത്ത് തന്നോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനെ പരസ്യമായി ‘ബിജെപി പ്രവര്‍ത്തകന്‍ ‘ എന്നു വിളിച്ച് വ്യക്തിഹത്യ നടത്തിയയാളാണ് ഇന്ദിരയുടെ ചെറുമകന്‍. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബിജെപിയുടെ ആരോപണങ്ങളെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ രാഹുലിന്റെ ദൃശ്യം ഇന്നും സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്.
രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെയാകെ സ്വാഭിമാനത്തെ ചോദ്യം ചെയ്ത ഒരു നേതാവിനെ മഹത്വവല്‍ക്കരിക്കുക വഴി എന്ത് സന്ദേശമാണ് മലയാള മാധ്യമങ്ങള്‍ നല്‍കുന്നത് ?
ഇത്തരം സമീപനങ്ങള്‍ മലയാള മാധ്യമങ്ങളുടെ ഭാഗത്തു നിന്ന് ആദ്യമായല്ല ഉണ്ടാവുന്നത്. ശബരിമലയില്‍ സുപ്രീംകോടതിവിധിയുടെ പേരു പറഞ്ഞ് പിണറായി സര്‍ക്കാര്‍ ആചാരലംഘനത്തിന് പുറപ്പെട്ടപ്പോള്‍ അതിനെ പാടിപ്പുകഴ്‌ത്തിയവരാണ് ഇക്കൂട്ടര്‍. എന്നാല്‍ അയോധ്യയില്‍ സുപ്രീംകോടതി വിധി പ്രകാരം ക്ഷേത്രം പണിയാന്‍ ആരംഭിച്ചപ്പോള്‍ അതിനെ നിശിതമായി വിമര്‍ശിച്ചു ഒട്ടുമിക്ക മലയാളി മാധ്യമ പ്രവര്‍ത്തകരും. ഒരേ സുപ്രീംകോടതിയുടെ രണ്ട് വിധികളോടുള്ള രണ്ട് സമീപനം ഭൂരിപക്ഷ വിരുദ്ധ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ഹിന്ദു സമൂഹത്തോട് ശത്രുതാപരമായ സമീപനം വച്ചു പുലര്‍ത്തുകയാണ് മലയാള മാധ്യമങ്ങള്‍. സംഘടിത ശക്തിയിലൂടെ ബഹിഷ്‌ക്കരിക്കുകയോ അക്രമത്തിന്റെ പാത സ്വീകരിക്കുകയോ ചെയ്യില്ല എന്ന് ഉറപ്പുള്ളതിനാലാവാം ഇത്.
പ്രവാചകനിന്ദ വിവാദത്തില്‍ മാതൃഭൂമിയും ഭാഷാപോഷിണിയിലെ ‘ അന്ത്യ അത്താഴ ചിത്ര’ത്തില്‍ മനോരമയും നേരിടേണ്ടി വന്ന വെല്ലുവിളികള്‍ നമുക്കറിയാം. പാര്‍ലമെന്റില്‍ പരമശിവന്റെയും യേശുക്രിസ്തുവിന്റെയും ചിത്രമുയര്‍ത്തിയ രാഹുലിന് ഇസ്ലാമിനെക്കുറിച്ച് പറയുമ്പോള്‍ ചിത്രമുയര്‍ത്താന്‍ ധൈര്യമുണ്ടായില്ല. മൂവാറ്റുപുഴയിലെ ജോസഫ് മാഷ് മുതല്‍ ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി എബ്ദോ വരെയുള്ളവരുടെ അനുഭവങ്ങള്‍ മനസിലുള്ളതിനാലാവണം !
മാധ്യമപ്രവര്‍ത്തനം ഉത്തരവാദിത്തരഹിതമായാല്‍ ഒരു രാജ്യത്തെയാകെ ഛിന്നഭിന്നമാക്കാന്‍ അത്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കും. അത്തരം മാധ്യമപ്രവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ചകള്‍ നമ്മുടെ രാജ്യം കാണുന്ന കാലമാണിത്.
ബിബിസി എന്ന വിദേശമാധ്യമം വ്യക്തമായ സ്ഥാപിത താല്‍പര്യത്തോടെ നമ്മുടെ രാജ്യത്ത് ആഭ്യന്തരകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍, നമ്മുടെ പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നു കൊണ്ടാണ് അവരെ തടയാന്‍ സാധിച്ചത്. രാജ്യം മറക്കാനാഗ്രഹിക്കുന്ന ദൗര്‍ഭാഗ്യകരമായ ഒരു സംഭവം കുത്തിപ്പൊക്കി സമൂഹത്തില്‍ വീണ്ടും ഭിന്നിപ്പിന്റെ, വെറുപ്പിന്റെ സന്ദേശം പകരാനും അതുവഴി ആഭ്യന്തര സമാധാനം തകര്‍ക്കാനും ശ്രമിച്ചവരെ മാധ്യമ സ്വാതന്ത്രൃമെന്ന പേരില്‍ പിന്തുണച്ചവരാണ് മലയാളത്തിലെ വലിയവിഭാഗം മാധ്യമപ്രവര്‍ത്തകര്‍.
അതേസമയം രണ്ടു തവണ ഇതേ ബിബിസിയെ ഇന്ത്യയില്‍ വിലക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. രണ്ട് ഡോക്യുമെന്ററികളുടെ പേരിലാണ് ഇന്ദിര ഗാന്ധി അവരെ രാജ്യത്തു നിന്ന് അടിച്ച് പുറത്താക്കിയത്. (കല്‍ക്കട്ട, ഫാന്റം ഇന്ത്യ )
പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സ് നടത്തിയ പഠനം പറയുന്നത് ഇന്ത്യയെക്കുറിച്ച് നല്ല ശതമാനവും നെഗറ്റീവ് പരാമര്‍ശങ്ങളാണ് അവരുടെ വാര്‍ത്തകളില്‍ എന്നതാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട 500 തലക്കെട്ടുകള്‍ പരിശോധിച്ചതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ വെറുപ്പ്, വിദ്വേഷം, കലാപം,
ഹിന്ദുമുസ്ലീം പ്രശ്‌നം, പശുക്കടത്ത് , പ്രതിഷേധം ഇങ്ങനെ നെഗറ്റീവ് ആയ വാക്കുകള്‍ മാത്രമാണ്. അഞ്ചില്‍ ഒരു ലേഖനം ഹിന്ദുമുസ്ലീം തര്‍ക്കത്തെക്കുറിച്ചാണ്.
ദൗരഭാഗ്യവശാല്‍ അവരുടെ ചുവടുപിടിക്കാനാണ് നമ്മുടെ മാധ്യമങ്ങളില്‍ വലിയ ശതമാനവും ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്റെ ഭാവിക്ക് ഗുണം ചെയ്യില്ല. ജനാധിപത്യത്തിലെ നാലാം തൂണ് നിവര്‍ന്നു നില്‍ക്കണം. വലത്തോട്ട് തീരെ ചായരുത്, ഇടത്തോട്ട് എത്ര വേണമെങ്കില്‍ ചെരിയാം എന്ന നില ജനാധിപത്യത്തെ ദുര്‍ബലമാക്കുകയേ ഉള്ളൂ.
(മുന്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍)
















