തിരുവനന്തപുരം: അക്യൂപങ്ചര്‍ എന്നത് മോഡ് ഓഫ് തെറാപ്പി മാത്രമാണെന്നും രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് മാത്രമേ ചെയ്യാന്‍ അവകാശമുള്ളൂ എന്നും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സമീപകാലത്ത് അക്യൂപങ്ചര്‍ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ ചികിത്സകള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ വൈദ്യശാസ്ത്ര പഠനത്തിന്റെ സിലബസും മാനദണ്ഡവും സ്വീകരിക്കുന്നത് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്, നാഷണല്‍ കമ്മിഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്, നാഷണല്‍ കമ്മിഷന് ഫോര്‍ ഹോമിയോപ്പതി എന്നീ കൗണ്‍സിലുകളാണ്.
ഈ കൗണ്‍സിലുകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകാരം നല്‍കുന്നത്. ഏതൊരു ചികിത്സരീതിയും അംഗീകൃത യോഗ്യതയും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഡോക്ടര്‍ക്ക് മാത്രമേ ചികിത്സ ചെയ്യാന്‍ അവകാശമുള്ളൂ. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ അക്യൂപങ്ചര്‍ അടക്കമുള്ള ബദല്‍ ചികിത്സയ്ക്ക് ഡിപ്ലോമ, ഡിഗ്രി കോഴ്സുകള്‍ നടത്താന്‍ പാടില്ലെന്നും അവയ്ക്ക് അംഗീകാരം നല്‍കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ ചികിത്സകള്‍ സമൂഹത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിനുവേണ്ടി പൊതുജനങ്ങള്‍ ഇത്തരം ചികിത്സകരെക്കുറിച്ചുള്ള വിവരങ്ങള്‍ മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കണമെന്നും ഐഎസ്എം പ്രസിഡന്റ് ഡോ. ശ്രീകുമാര്‍ ടി.ഡി., വൈസ് പ്രസിഡന്റ് ഡോ.ഹരിദാസന്, ഡോ. സാദത്ത് ഡി.ആര്, ഡോ. ഷക്കീര്‍ അലി, ആര്. സുരേഷ്ബാബു തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: