Kerala

‘വിദേശയാത്ര ഒഴിവാക്കാമായിരുന്നു, മൈക്കിനോടുപോലും കയര്‍ക്കുന്നു, ശൈലി മാറ്റിയെ തീരൂ’- സംസ്ഥാന സമിതിയില്‍ പിണറായിക്ക് രൂക്ഷ വിമര്‍ശനം

ക്ഷേമപെൻഷൻ കൊടുക്കാൻ കഴിയാത്ത സർക്കാർ നവകേരളസദസ്സ് നടത്തിയത് ജനങ്ങൾ ഉൾക്കൊള്ളാതെ പോയത് അതുകൊണ്ടാണ്

Published by

തിരുവനന്തപുരം: തിരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തിൽ പിണറായി വിജയനെതിരെ ഉയരുന്നത് കടുത്ത വിമർശനങ്ങൾ. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, തുടങ്ങിയവയ്‌ക്കും വിമർശനമുയർന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനിടയിൽ നടത്തിയ വിദേശയാത്ര ഒഴിവാക്കേണ്ടിയിരുന്നു. യാത്ര അനാവശ്യ വിവാദത്തിനിടയാക്കി.

മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ പലതും ജനങ്ങൾക്കു ദഹിക്കുന്നതായിരുന്നില്ല. മൈക്കിനോടുപോലും കയർക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രചാരണം ഷെഡ്യൂൾ ചെയ്യാത്തത് കേന്ദ്ര നേതൃത്വത്തിന്റെ വീഴ്ചയാണ്. രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രി തിരഞ്ഞെടുപ്പു ഘട്ടത്തിൽ വിദേശത്തുപോയത് പ്രതിപക്ഷം ആയുധമാക്കി.

-->

കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും വിമർശനം ഉണ്ടായി. വിവാദ നായകരുമായുള്ള ബന്ധം ഒഴിവാക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പിൽ ആയുധമായെന്നും വിമർശനം ഉയർന്നു.ക്ഷേമ പെൻഷൻ മുടങ്ങിയതും സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലാതായതും അടക്കമുള്ള ഭരണ വീഴ്ചകൾ സാധാരണ ജനങ്ങളെ എതിരാക്കി എന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനം. മുഖ്യമന്ത്രിക്കെതിരെ കീഴ് ഘടകങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ അവഗണിക്കരുതെന്ന നിർദ്ദേശവും സംസ്ഥാന സമിതിയിൽ ഉണ്ടായി.

സർക്കാർ പദ്ധതികളിൽ മുൻഗണന നിശ്ചയിക്കണമെന്നും അംഗങ്ങൾ അവശ്യപ്പെട്ടു. അഞ്ചുദിവസം നീണ്ടുനിന്ന സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും. ചർച്ചയ്‌ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയും മറുപടി പറയും. തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ കൂടി പരിഗണിച്ചാണ് മാർഗരേഖ ഒരുക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by