Kerala

കേരളത്തില്‍ വയോജനങ്ങളുടെ നിലവിളി: സി. ദിവാകരന്‍

Published by

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെയും ലോക കേരള സഭാ ധൂര്‍ത്തിനെയും കടന്നാക്രമിച്ച് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍. പാര്‍ട്ടികളല്ല ജനമാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ദൈവം ജനങ്ങളാണെന്നും സി. ദിവാകരന്‍ തുറന്നടിച്ചു. വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ ധര്‍ണയിലാണ് വിമര്‍ശനം.

സര്‍ക്കാര്‍ പീഡനങ്ങളിലെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നത്. ലോക കേരള സഭയ്‌ക്ക് നാലു കോടി അനുവദിച്ചു. കണക്കില്‍പ്പെടാതെ വേറെയും കാര്യങ്ങള്‍ നടക്കും. വരാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റമാണ്, ദിവാകരന്‍ തുടര്‍ന്നു.

സാമൂഹ്യക്ഷേമ മന്ത്രി ആര്‍. ബിന്ദുവിനെയും സി. ദിവാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. ബിന്ദുവാണെങ്കിലും ശരി, സിന്ധുവാണെങ്കിലും ശരി, സാമൂഹ്യക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നു. സര്‍ക്കാരില്‍ നിന്നു വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രിക്കും പ്രായമാകുന്നു, അതുകൊണ്ട് ശ്രദ്ധിക്കണം. വയോജന കേന്ദ്രങ്ങള്‍ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാകുന്നു. സെക്രട്ടേറിയറ്റ് ആരുടെയും കുത്തകയല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്, അദ്ദേഹം കുറ്റപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by