തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുര നട ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പുരാവസ്തു വകുപ്പ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം. അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്.
ചോര്‍ച്ച സംബന്ധിച്ച് കൊച്ചിന് ദേവസ്വം ബോര്‍ഡിനെ ദേവസ്വം മാനേജര്‍ വിവരം അറിയിച്ചിരുന്നു. ഗോപുരത്തിന്റെ നടുവിലെ നില മാത്രമാണ് പുതിയ ഓടുകള്‍ വിരിച്ചു വൃത്തിയാക്കിയിട്ടുള്ളത്. മുകളിലത്തെ നിലയില്‍ ചോര്‍ച്ച പൂരത്തിന് സംഭവിച്ചതാകാമെന്നാണ് അധികൃതര്‍ പറയുന്നത്.
ചോര്‍ച്ചയുടെ ദൃശ്യം പുറത്തുവരാതിരിക്കാന്‍ ഗോപുരനട അകത്തുനിന്നു പൂട്ടിയിരിക്കുകയാണ്. പലയിടത്തും മരത്തട്ട് ദ്രവിച്ച നിലയിലാണ്. എല്ലാ വിഷയങ്ങളും പുരാവസ്തു വകുപ്പിന്റെ സൂപ്പര്‍വൈസര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. മൂന്നു നിലകളിലായുള്ള ഗോപുരത്തിന്റെ അടിഭാഗം വരെ മഴയില്‍ വെള്ളം വീഴുന്നുണ്ട്. അടിയന്തര നടപടി എടുത്തില്ലെങ്കില്‍ ബലക്ഷയമുണ്ടാകാനും സാദ്ധ്യതയുണ്ട്.വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീ ശങ്കരനാരായണന്റെ പ്രതിഷ്ഠയ്ക്കു ചുറ്റുമുള്ള മ്യൂറല്‍ പെയിന്റിംഗിന്റെ സംരക്ഷണം ഒഴികെ മറ്റൊന്നിനും പുരാവസ്തു വകുപ്പുമായി സംരക്ഷണകരാറില്ല. നേരത്തെ ഗോപുരത്തിന്റെ പ്രവൃത്തികള്‍ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ ഏറ്റെടുത്തപ്പോഴും തങ്ങള്‍ ശരിയാക്കാമെന്നാണ് പുരാവസ്തുവകുപ്പ് പറഞ്ഞത്. എന്നാല്‍ ഇതുവരെയും ഇതുവരെയും നടപടിയെടുത്തിട്ടില്ല.
ചുറ്റമ്പലത്തില്‍ കല്ലുവിരിക്കുന്ന പ്രവൃത്തി ഏറ്റെടുത്ത് 5 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. ഇപ്പോള്‍ മഴവെള്ളം പുറത്തേക്ക് പോകാത്ത സ്ഥിതിയുണ്ട്. കിഴക്കെ ഗോപുരത്തിന്റെ സ്ഥിതി മോശമാണെന്നും കൂത്തമ്പലം ചോരുന്നുണ്ടെന്നും കത്ത് മുഖേന അറിയിച്ചിട്ടും നടപടിയില്ല. കൂത്തമ്പലം നവീകരിക്കാന്‍ സ്പോണ്സര് രംഗത്തുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിട്ടില്ല. കനത്ത മഴയില്‍ വിദ്യാര്‍ഥി കോര്‍ണര്‍ ഇടിഞ്ഞു വീണപ്പോഴും വകുപ്പ് നടപടിയെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: