Kerala

മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ റാഗിംഗ് : അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി ശിവന്‍കുട്ടി

മര്‍ദ്ദനമേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

Published by

തിരുവനന്തപുരം : വയനാട്ടില്‍ മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി റാഗ് ചെയ്തതെന്ന പരാതിയില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. വകുപ്പുതല അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ( അക്കാഡമിക്‌സ് )എ അബൂബക്കറിനെ ചുമതലപ്പെടുത്തി.

വയനാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.ആക്രമണത്തിന് ഇരയായ കുട്ടിയേയും രക്ഷിതാക്കളെയും നേരില്‍ കാണണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. വയനാട് എസ് പിയുമായി മന്ത്രി ഫോണില്‍ സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിന് പുറമെ വിദ്യാര്‍ത്ഥിയുടെ അമ്മയെയും സ്‌കൂള്‍ പി ടി എ പ്രസിഡന്റിനെയും മന്ത്രി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. റാഗിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

മര്‍ദ്ദനമേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരിചയപ്പെടാനാണെന്ന് പറഞ്ഞാണ് ഇന്നലെ ഉച്ചയോടെ ക്ലാസില്‍ നിന്ന് വിളിച്ചുകൊണ്ട് പോയതെന്ന് ശബരിനാഥന്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ ഏഴു ദിവസത്തേക്ക് സസ്പന്‍ഡ് ചെയ്തു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ശബരിനാഥനും കുടുംബത്തിനും നീതി ലഭ്യമാക്കുമെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു.

മര്‍ദനത്തിനിടെ കത്രികകൊണ്ട് നെഞ്ചിലും മുഖത്തും കുത്തി പരിക്കേല്‍പ്പിച്ചു. ഒരു ചെവിയില്‍ കമ്മല്‍ ധരിച്ചിരുന്നു.അമ്പലവയല്‍ എംജി റോഡില്‍ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാര്‍ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥന്‍ ഈ വര്‍ഷമാണ് മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by