കൊച്ചി: ‘ഓപ്പറേഷന് പാം ട്രീ’ എന്ന പേരില്‍ ജിഎസ്ടി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വെളിപ്പെട്ടത് കോടികളുടെ നികുതി വെട്ടിപ്പ്. 1170 കോടി രൂപയുടെ നികുതി വെട്ടിപ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏഴ് ജില്ലകളിലായി മുന്നൂറിലധികം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാരിന് 209 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
വ്യാജ കമ്പനികളുടെ മറവില്‍ നടക്കുന്ന ജിഎസ്ടി വെട്ടിപ്പ് പിടികൂടാനാണ് ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം അടക്കം ഏഴ് ജില്ലകളിലെ നൂറിലധികം ഇടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നു.ജിഎസ്ടി ക്രെഡിറ്റ് കിട്ടാനായി കടലാസു കമ്പനികളുണ്ടാക്കി, വ്യാജ ബില്ലുകള്‍ നിര്‍മിച്ച് നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തല്‍.
പരിശോധനയില്‍ വ്യാജബില്ലുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തട്ടിപ്പ് നടത്തിയവരെ ഉടന്‍ ചോദ്യംചെയ്യും. കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥരടക്കം പങ്കെടുത്താണ് പരിശോധന. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു.
സംസ്ഥാനത്ത് കണ്ടെത്തിയതില്‍വച്ച് ഏറ്റവും വലിയ നികുതിവെട്ടിപ്പാണ് പുറത്തുവരുന്നത്. തുടര്‍ പരിശോധനകളും റെയ്ഡുകളുമുണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
പ്രാഥമിക പരിശോധനയില്‍ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതായി കണ്ടെത്തി. എറണാകുളം കാക്കനാടുള്ള മേരിമാതാ ട്രേഡേഴ്സ് ഗോഡൗണിലും ഉടമയുടെ വീട്ടിലടക്കം ഒരേ സമയം ജിഎസ്ടി സംഘമെത്തി. പരിശോധന നാല് മണിക്കൂര്‍ നീണ്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ജിഎസ്ടിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കൂടി ഏകോപനത്തോടെയായിരുന്നു പരിശോധന. പാലക്കാട് ഓങ്ങല്ലൂരിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടന്നു.
വ്യാജ ജിഎസ്ടി നമ്പര്‍ ഉപയോഗിച്ച് അനധികൃത വില്പന നടത്തുന്നതായാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലടക്കം ഇവര്‍ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധനയില്‍ കണ്ടെത്തി. വെട്ടിപ്പ് ആയിരം കോടി രൂപയ്ക്ക് മുകളില്‍പോകുമെന്നാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: