കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കഴിഞ്ഞ ദിവസം മുഹമ്മദ് റിജാസ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. റിജാസ് കയറിനിന്ന കടയിലെ വയറിംഗിലും സര്‍വീസ് വയറിലും ചോര്‍ച്ചയുണ്ടായിരുന്നു എന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തല്‍.
മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ വൈദ്യുതി വകുപ്പ് മന്ത്രി നിർദേശം നൽകി. അന്തിമ റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതും, അർഹമായ ധനസഹായം നൽകുന്നതുമായിരിക്കും എന്നും മന്ത്രി അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചയോടെയാണ് കുറ്റിക്കാട്ടൂർ സ്വദേശി റിജാസിന് കുറ്റിക്കാട്ടൂർ എ ഡബ്ല്യൂ എച്ച് കോളജിന് സമീപത്തെ കടയിൽ വെച്ച് ഷോക്കേറ്റത്. മഴ നനയാതിരിക്കാൻ കയറി നിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്നാണ് അപകടം സംഭവിച്ചത്. തൂണിൽ നിന്ന് ഷോകേൽക്കുന്നുണ്ടെന്ന് പരാതി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കടയുടമയും ബന്ധുക്കളും ആരോപിച്ചു.











