World

സംഘര്‍ഷങ്ങള്‍ തുടരുമ്പോഴും രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ക്ഷണിച്ച് ഇസ്രായേല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെല്‍അവീവ്: സംഘര്‍ഷങ്ങള്‍ തുടരുമ്പോഴും രാജ്യത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് ക്ഷണവുമായി ഇസ്രായേല്‍. ഇസ്രായേല്‍ സ്വാതന്ത്രൃദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്യം വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്തിരിക്കുന്നത്. സുരക്ഷിത വിനോദസഞ്ചാരത്തിനായി സന്ദര്‍ശകര്‍ക്ക് മുന്‍പില്‍ വാതായനങ്ങള്‍ തുറന്നിരിക്കുകയാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

ഇസ്രായേലിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ലോകത്തെ പ്രധാനപ്പെട്ട വിമാനക്കമ്പനികളില്‍ പലതും ഇവിടേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ചു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഭാരതമുുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലിലേക്കുള്ള യാത്രാവിലക്ക് നേരത്തെ പിന്‍വലിച്ചു. ഇസ്രായേലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഭാരതം വിലക്ക് നീക്കിയത്.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം പൂര്‍ണസജ്ജമായതായി ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി. ടെല്‍ അവീവ്, ജറുസലേം, ഗലീലി, ചാവുകടല്‍ തുടങ്ങിയ പ്രദേശങ്ങള്‍ പഴയ സാഹചര്യങ്ങളിലേക്ക് തിരിച്ചുവരികയാണ്. നിരവധി സഞ്ചാരികള്‍ ഐക്യദാര്‍ഢ്യം അറിയിക്കാനും പ്രാര്‍ഥനകള്‍ക്കും ടൂറിസത്തിനുമായി ഇപ്പോള്‍ രാജ്യത്തെത്തുന്നുണ്ടെന്നും ഇസ്രായേല്‍ വക്താവ് പറഞ്ഞു. സംഘര്‍ഷങ്ങള്‍ ആരംഭിച്ചതു മുതല്‍ ഇസ്രായേലിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കയായിരുന്നു.

കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇസ്രായേലില്‍ പോകുന്നതിന് ഇപ്പോഴും വിലക്കുണ്ട്. അമേരിക്കയും പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. ഭാരതത്തിലെ ചില വിനോദസഞ്ചാര ഏജന്‍സികള്‍ ഇസ്രായേല്‍ യാത്രകള്‍ പുന:രാരംഭിച്ചു.

വിശുദ്ധ സ്ഥലങ്ങളില്‍ നേരത്തെയുണ്ടായ തിരക്ക് ഇപ്പോഴില്ലാത്തതിനാല്‍ വരുന്ന സഞ്ചാരികള്‍ക്ക് മികച്ച അനുഭവം ലഭിക്കുമെന്നും ഇസ്രായേല്‍ ടൂറിസം അധികൃതര്‍ അറിയിച്ചു. ക്യമ്പയിനുകളിലൂടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പരമാവധി സഞ്ചാരികളെ ഇവിടേക്കെത്തിക്കാനാണ് ഇസ്രായേലിന്റെ നീക്കം.

 

Recent Posts