ഡെൻപസാർ: വിനോദസഞ്ചാരത്തിന് പേരുകേട്ട ബാലിയിലെ ആഡംബര റിസോർട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് ഇന്ത്യൻ വിനോദസഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ കൈയോടെ പിടികൂടി. ബാലിയിലെ ഉബുദിലുള്ള അശ്വര റിസോർട്ടിലാണ് സംഭവം. വിനോദസഞ്ചാരികളുടെ ബാഗുകളിൽ നിന്നും ഹോട്ടൽ ജീവനക്കാർ സാധനങ്ങൾ പുറത്തെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്.
ഏപ്രിൽ 16ന് റിസോർട്ടിൽ എത്തിയ സംഘം രണ്ട് മുറികളിലായി മൂന്ന് പകലും രണ്ട് രാത്രിയുമാണ് താമസിച്ചത്. ഏപ്രിൽ 19ന് രാവിലെ ഇവർ ചെക്ക് ഔട്ട് ചെയ്ത് മടങ്ങാൻ ഒരുങ്ങുന്നതിനിടെ മുറിയിൽ പരിശോധന നടത്തിയ ജീവനക്കാർക്ക് പല സാധനങ്ങളും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. തുടർന്ന് സംശയം തോന്നിയ ജീവനക്കാർ ഇവരുടെ ബാഗുകൾ പരിശോധിക്കുകയായിരുന്നു. റിസപ്ഷന് സമീപമുള്ള തുറന്ന സ്ഥലത്ത് വെച്ച് മറ്റ് വിനോദസഞ്ചാരികളുടെ മുന്നിലിട്ടായിരുന്നു പരിശോധന.
ബാത്ത് ടവലുകൾ, പൂൾ ടവലുകൾ, ഹെയർ ഡ്രയർ, കിമോണോ സ്റ്റൈൽ റോബുകൾ, ഡോർമാറ്റ്, ടിവി റിമോട്ട് ബോക്സ്, പാത്രങ്ങൾ, സ്പൂണുകൾ എന്നിങ്ങനെ മുറിയിലുണ്ടായിരുന്ന മിക്ക സാധനങ്ങളും ഇവരുടെ ബാഗിൽ നിന്നും കണ്ടെടുത്തു. ആദ്യം തർക്കിക്കാൻ ശ്രമിച്ചെങ്കിലും സാധനങ്ങൾ പുറത്തുവന്നതോടെ സഞ്ചാരികൾക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.
വിഷയം വലിയ ചർച്ചയായെങ്കിലും ഇതിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ റിസോർട്ട് മാനേജ്‌മെന്റ് താല്പര്യപ്പെട്ടില്ല. ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് വിഷയം ഒത്തുതീർപ്പാക്കിയതായി ബാലി പോലീസ് അറിയിച്ചു. എന്നാൽ, ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിദേശരാജ്യങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ അന്തസ്സിന് ഇത്തരം പ്രവർത്തികൾ കളങ്കമുണ്ടാക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.















