ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പതഞ്ജലി ആയുര്‍വേദയ്‌ക്കെതിരായ കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. ബാബാ രാംദേവും പതഞ്ജലിയുടെ എം.ഡി. ആചാര്യ ബാലകൃഷ്ണയും കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
നിരോധിത ഉത്പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പതഞ്ജലിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ ഉത്പ്പന്നങ്ങളുടെ വില്‍പ്പന സ്ഥാപനം നിര്‍ത്തിവച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗാചാര്യന്‍ കൂടിയായ ബാബാ രാംദേവ് തന്റെ സ്വാധീനം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. യോഗയ്‌ക്കുവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ നല്ലതാണ്. അതേസമയം, പതഞ്ജലി ആയുര്‍വേദയുമായി ബന്ധപ്പെട്ടത് മറ്റൊരു വിഷയമാണെന്നും കോടതി വ്യക്തമാക്കി.
രോഗശമനശേഷി അവകാശപ്പെട്ടോ മറ്റു ചികിത്സാരീതികളെ കുറ്റപ്പെടുത്തിയോ പരസ്യം നല്‍കില്ലെന്ന് നവംബര്‍ 21ന് പതഞ്ജലി സുപ്രീംകോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതു പാലിച്ചില്ലെന്നുകാട്ടി ഐഎംഎ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയ്‌ക്കു പിന്നാലെ പതഞ്ജലി മേധാവികളെ കോടതി വിമര്‍ശിച്ചിരുന്നു.
പരസ്യങ്ങള്‍ നല്‍കിയതിന് മാപ്പപേക്ഷിച്ചുകൊണ്ട് പതഞ്ജലി നല്‍കിയ സത്യവാങ്മൂലം സുപ്രീംകോടതി സ്വീകരിച്ചിരുന്നില്ല.











