തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. യോഗ്യത നേടാത്ത വിദ്യാർഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു.
ഉപരിപഠനത്തിന് അർഹതനേടിയവരുടെ സർട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്പരിശോധന, ഫോട്ടോ കോപ്പിക്കുള്ള അപേക്ഷകള്‍ മെയ് ഒൻപതാം തീയതി മുതല്‍ 15ാം തീയതി വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്.
2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.69 ശതമാനം പേർ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്.
71831പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോട്ടയം ജില്ലയിൽ. 99.92 ശതമാനം പേർ ഇവിടെ വിജയിച്ചു. കുറവ് തിരുവനന്തപുരം. ഏറ്റവുമധികം ഫുൾ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറം. 4934 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 892 സർക്കാർ സ്കൂളുകൾളിൽ 100 ശതമാനം വിജയം ലഭിച്ചു. 1139 എയ്ഡഡ് സ്കൂളുകൾക്കും 443 അൺ എയ്ഡ്ഡ് സ്കൂളുകൾക്കും 100 ശതമാനം വിജയം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: