കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി അറബിക് പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കാതെ ചില അദ്ധ്യാപകര്‍ പ്രതിഫലം വാങ്ങിയതായി ആരോപണം. ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി അറബിക്ക് വാല്യുവേഷന് ക്യാമ്പില്‍ ഹാജരില്ലാത്തവര്‍ പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയതായാണ് ആരോപണം. മൂല്യനിര്‍ണയത്തിന് എത്തുന്നവര്‍ക്ക് സാധാരണ രാവിലെയും ഉച്ചയ്ക്കുശേഷവുമായി 15 വീതം പേപ്പറുകളാണ് മൂല്യനിര്‍ണയത്തിന് നല്‍കുക.
മൂല്യനിര്‍ണയ ക്യാമ്പില്‍ എത്താത്ത ചിലരുടെ പേര് രേഖകളില്‍ ഉണ്ടെന്നും അവര്‍ മൂല്യനിര്‍ണയത്തിനുള്ള വേതനം കൈപ്പറ്റിയെന്നുമാണ് ആരോപണം. പേര് നിശ്ചയിക്കപ്പെടുകയും എന്നാല്‍ ക്യാമ്പിന് ഹാജരാകാതിരിക്കുകയും ചെയ്യുന്നവരുടെ നിശ്ചിത പേപ്പറുകള്‍ ക്യാമ്പിലുള്ളവര്‍ പങ്കിട്ടെടുത്ത് മൂല്യനിര്‍ണയം നടത്തി അദ്ധ്യാപകരെ സഹായിക്കുന്ന പ്രവണതയാണ് ഇതിന്റെ പിന്നില്‍. ഇത് മൂല്യനിര്‍ണയത്തിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ്. അദ്ധ്യാപകര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇത്തരം നീക്കത്തിനു പിന്നില്‍. ഇത് കൃത്യമായ മൂല്യനിര്‍ണയത്തിന് പ്രതികൂലമാകുമെന്നാണ് അദ്ധ്യാപക സംഘടനകള്‍ പറയുന്നത്.
ഇതു സംബന്ധിച്ച് എന്‍ടിയു പരാതി നല്കി. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടര്‍ വിവേകാനന്ദന് പറഞ്ഞു.
ഈ മാസം 10ന് ഹയര്‍സെക്കന്‍ഡറി പരീക്ഷഫലം പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്. ആവര്‍ത്തിക്കാതിരിക്കാന്‍ മൂല്യനിര്‍ണയ ഹാളില്‍ സിസി ടിവി കാമറ സ്ഥാപിക്കണമെന്നും വ്യാജം കാണിച്ച കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: