മാനന്തവാടി: മുട്ടില്‍ മരമുറി കേസ് വിധിവരാനിരിക്കെ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്നാ കരീമിനെ സ്ഥലംമാറ്റിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ അതൃപ്തി പുകയുന്നു. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായി ചുമതലയേല്‍ക്കാന്‍ ശനിയാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്.
ഈ നടപടിക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മരംമുറി കേസിലെ പ്രതികളെ സംരക്ഷിക്കാനാണിതെന്നും ആരോപണങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്നിട്ടുണ്ട്. വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറിയില്‍ പങ്കുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിക്ക് കാലതാമസം വരുത്തി, ജാഗ്രതക്കുറവുണ്ടായി തുടങ്ങിയ വിജിലന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ പേരിലാണ് ഡിഎഫ്ഒയെ സ്ഥലം മാറ്റിയതെന്നാണ് സൂചന. സുഗന്ധഗിരി മരം മുറി നടക്കുന്ന സമയത്ത് മേലൂര്‍ മഖ്ന ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായിരുന്നു ഷജ്ന, വീടുകള്‍ക്ക് ഭീഷണിയായ 20 മരങ്ങള്‍ മുറിക്കാന്‍ നല്കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചതാണ് വിവാദമായത്.
മരംമുറി സംഘത്തിനെതിരെ നടപടിയെടുത്തെങ്കിലും വനം വകുപ്പുദ്യോഗസ്ഥരുടെ കാവലിലും അറിവോടെയുമാണ് മരംമുറി നടന്നതെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവരികയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സമയത്ത് പുറപ്പെടുവിച്ച സസ്പെന്ഷന് ഓര്‍ഡര്‍ സര്‍ക്കാര്‍ പിന്നീട് മരവിപ്പിച്ചിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് അന്ന് സസ്പെന്ഷന് ഓര്‍ഡര്‍ ഇറക്കിയത്. ഇത് വിവാദമായതോടെയാണ് മന്ത്രി തന്നെ സസ്പെന്ഷന് ഉത്തരവ് മരവിപ്പിച്ചത്.
ഡിഎഫ്ഒയോടൊപ്പം ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ, ഒരു വിശദീകരണം പോലും ചോദിക്കാതെ ഡിഎഫ്ഒയെ മാത്രം സ്ഥലം മാറ്റിയ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
വയനാട്ടില്‍ പകരം ചുമതല ഒലവക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി. ശ്രീജിത്തിന് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: