റായ്ബറേലി: അമേഠിയില്‍ പ്യൂണിനെ ബലിയാടാക്കിയിട്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ റായ്ബറേലിയിലേക്ക് എത്തിയതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിങ്. രാഹുലിന് റായ്ബറേലിയിലും അമേഠിയിലും വിജയപ്രതീക്ഷയില്ല. അവരുടെ പാര്‍ട്ടിയില്‍ മത്സരിക്കാനാളില്ല. എത്ര ദിവസത്തെ ചര്‍ച്ചയ്ക്കൊടുവിലാണ് അമേഠിയില്‍ സോണിയാ കുടുംബത്തിന്റെ ജീവനക്കാരന് നിന്നാല്‍ മതിയെന്ന് തീരുമാനിച്ചത്. അമേഠിയിലെ തോല്‍വി ഭയന്ന് വയനാട്ടിലേക്ക് ഓടിപ്പോയ രാഹുലിനെ പിടിച്ചുകെട്ടി വീണ്ടും മത്സരിപ്പിക്കുകയാണ്. ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഗതികേടിന്റെ അടയാളങ്ങളാണിതൊക്കെ, ദിനേശ് പ്രതാപ് സിങ് പറഞ്ഞു.
അമേഠിയിലെ ജനങ്ങളെ സ്മൃതി സ്നേഹവും ആദരവും നല്കി സ്വന്തമാക്കിക്കഴിഞ്ഞു. സ്മൃതി ഇറാനി അവര്‍ക്ക് സ്വന്തം കുടുംബത്തിലെ അംഗമാണ്. അവിടെ പോയി വോട്ട് ചോദിക്കാന്‍ പോലും ഇനി കോണ്‍ഗ്രസിന് ആവില്ല. പണ്ടൊക്കെ റായ്ബറേലിയിലും അമേഠിയിലും നെഹ്റു കുടുംബത്തിലെ നേതാക്കള്‍ വരുന്നത് തന്നെ ജനങ്ങള്‍ക്ക് പീഡനമായിരുന്നു. അവര്‍ വരുമ്പോള്‍ ജനങ്ങളെ കയറുകെട്ടി റോഡരികിലേക്ക് മാറ്റി നിര്‍ത്തും. ഈ നേതാക്കള്‍ വാഹനത്തില്‍കയറി കൈവീശി കാട്ടി വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണം ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും.
പക്ഷേ ഇന്ന് സ്ഥിതി മാറി. ദിനേശ് പ്രതാപ് സിങ്ങും സ്മൃതി ഇറാനിയും ജനങ്ങളുടെ ഭാഗമാണ്. അവര്‍ നെഹ്റു കുടുംബാംങ്ങളല്ല, ജനങ്ങളുടെ വീട്ടിലെ അംഗങ്ങളാണ്. സോണിയ റായ് ബറേലി വിട്ടുപോയത് തോല്‍വി ഭയന്നാണ്. രാഹുല്‍ വന്നത് സമ്മര്‍ദം കൊണ്ടും. രാഹുല്‍ വന്നു, പത്രിക നല്കി, ദല്‍ഹിക്ക് മടങ്ങി. ദിനേശ് പ്രതാപ് സിങ് പത്രിക നല്കുംമുമ്പും റായ്ബറേലിയുടെ തെരുവിലുണ്ട്, ഇപ്പോഴുമുണ്ട്.
റായ്ബറേലിയില്‍ പത്രിക സമര്‍പ്പിക്കാന്‍ വരുമ്പോഴെങ്കിലും രാഹുല്‍ മുത്തച്ഛന് ഫിറോസിന്റെ സ്മാരകം സന്ദര്‍ശിക്കുമെന്ന് കരുതിയവരുണ്ട്. അദ്ദേഹമായിരുന്നു റായ്ബറേലിയുടെ ആദ്യ എംപി. എന്തുകൊണ്ടാണ് ആ കുടുംബത്തിലുള്ളവര്‍ ഫിറോസിനെ മറക്കുന്നത്. ഇവിടെനിന്ന് നൂറ് കിലോമീറ്റര്‍ മാത്രമേ ഫിറോസിന്റെ സ്മൃതികുടീരത്തിലേക്കുള്ളൂ. എന്നെങ്കിലും രാഹുല്‍ അവിടെപ്പോയതായി കണ്ടിട്ടില്ല. നമ്മുടെ പാരമ്പര്യത്തില്‍ മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം ഊഷ്മളവും പവിത്രവുമാണ്. ഇത്തരം ബന്ധങ്ങളിലൊന്നും രാഹുലും കൂട്ടരും വിശ്വസിക്കുന്നുണ്ടാവില്ല, ദിനേശ് പ്രതാപ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: