തിരുവനന്തപുരം: രാജ്യത്ത് നിര്‍മ്മിച്ച കൊവിഡ് വാക്സിനുകള്‍ക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് നിതി ആയോഗ് അംഗം ഡോ. വിജയ് കുമാര്‍ സരസ്വത്. നേരത്തെയും പരാതികള്‍ ഉയര്‍ന്നെങ്കിലും അവയെല്ലാം ശാസ്ത്രീയ പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ വാര്‍ഷിക സമ്മേളനത്തിലും ബിരുദദാന ചടങ്ങിലും പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ നിര്‍മ്മിച്ച വാക്സിനുകള്‍ ഐസിഎംആറിന്റെ ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള പരിശോധനകള്‍ക്കും ശേഷമാണ് നല്‍കിയത്. നിരവധി രാജ്യങ്ങളിലേക്കും വാക്സിനുകള്‍ നല്കി. അവിടെയെങ്ങും വാക്സിനുകള്‍ക്ക് പാര്‍ശ്വഫലം ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. വാക്സിന് വിതരണം നടന്ന സമയത്തും ഇപ്പോഴുണ്ടായ സമാനരീതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് തന്നെ അത് കളവാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതാണ്. ഭാരതത്തിലെ കൊവിഡ് വാക്സിനുകള്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവി ഡോ.വി.നാരായണന്, ശാസ്ത്ര സങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അഭയ് കരണ്ടികര്‍, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറി രാജീവ് ബഹല്‍, ശീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (എസ്സിടിഎംഎസ്ടി) ഡയറക്ടര്‍ സഞ്ജയ് ബിഹാരി തുടങ്ങിയവര്‍ ബിരുതദാന ചടങ്ങില്‍ പങ്കെടുത്തു. വൈദ്യ ശാസ്ത്ര മേഖലയില്‍ വിവിധ വിഷയങ്ങളില്‍ പേറ്റന്റ് നേടിയവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: