അച്ഛന്റെ വകയാണോ റോഡെന്ന് ആക്രോശിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ , മോശമായി പെരുമാറിയത് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ഉള്‍പ്പെട്ട സംഘം

മേയറാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മേയറോട് ഒന്നും പറഞ്ഞില്ലെന്നും വ്യക്തമാക്കിയ യദു കൂടെയുണ്ടായിരുന്നയാളോടാണ് പ്രതികരിച്ചതെന്നും വെളിപ്പെടുത്തി.

Published by

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും ഉള്‍പ്പെട്ട സംഘം മോശമായി പെരുമാറിയെന്ന് കുറ്റപ്പെടുത്തി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. കഴിഞ്ഞ ദിവസം നടുറോഡിലുണ്ടായ വാക്‌പോരിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു കെഎസ്ആര്‍ടിസി ബസോടിച്ചിരുന്ന യദു.

ഇടത് വശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. മേയറും എം എല്‍ എ യുമാണെന്ന് അറിയില്ലായിരുന്നു. . സര്‍വീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പൊലീസില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകും.

ഇടത് വശത്തുകൂടെ പോയാല്‍ എങ്ങനെ സൈഡ് കൊടുക്കുമെന്ന് യദു പ്രതികരിച്ചു. പ്ലാമൂട് വണ്‍വേയിലൂടെ വരുമ്പോള്‍ ബസ് പോകാനുള്ള വീതിയെ റോഡിനുള്ളു. അവിടെ കാറിനെ കടത്തിവിടാനുള്ള സ്ഥലമില്ല. തുടര്‍ന്ന് പാളയം സാഫല്യം കോംപ്ക്ലസിന് സമീപം സ്വകാര്യ കാര്‍ കുറുകെയിട്ട് മേയറും സംഘവും ബസ് തടഞ്ഞിടുകയായിരുന്നു. കാറില്‍ നിന്നും ചാടിയിറങ്ങിയ യുവാവ് നിന്റെ അച്ഛന്റെ വകയാണോ റോഡെന്ന് ആക്രോശിക്കുകയായിരുന്നുവെന്ന് യദു പറഞ്ഞു.

മോശമായി സംസാരിച്ചപ്പോള്‍ തിരിച്ചും പറയേണ്ടി വന്നു.മേയറാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മേയറോട് ഒന്നും പറഞ്ഞില്ലെന്നും വ്യക്തമാക്കിയ യദു കൂടെയുണ്ടായിരുന്നയാളോടാണ് പ്രതികരിച്ചതെന്നും വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെയെന്നും യദു പറഞ്ഞു.ഏതറ്റം വരെയും പോകുമെന്നും അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യദു ആരോപിച്ചു. താന്‍ തെറ്റ് ചെയിട്ടില്ല.

അതേസമയം, കെഎസആര്‍ടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് തിരുവനന്തപുരം മേയറുടെ നിലപാട്. മോശം പെരുമാറ്റം ആണ് ചോദ്യം ചെയ്തത്. രാത്രി ഡ്രൈവര്‍ ഫോണില്‍ ക്ഷമ ചോദിച്ചെന്നും എന്നാല്‍ നിയമ നടപടി തുടരുമെന്ന് മറുപടി നല്‍കിയെന്നുമാണ് ആര്യാ രാജേന്ദ്രന്‍ പറയുന്നത്.

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കഴിഞ്ഞ രാത്രിയാണ് തിരുവനന്തപുരത്ത് നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക് പോര് നടത്തിയത്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബസിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് തടഞ്ഞ ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേ സമയം കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നുമുളള കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക