തിരുവനന്തപുരം: കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള സാംസ്കാരിക വൈവിധ്യങ്ങളുടെ രേഖാചിത്ര പരമ്പര തിരുവനന്തപുരം വിമാനത്താവളത്തില്‍ അനാച്ഛാദനം ചെയ്തു. ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍ ഹാളില്‍ ആണ് 1000 ചതുരശ്ര അടിയില്‍ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്.
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ മുതല്‍ കാസര്‍കോട്ടെ ബേക്കല്‍ കോട്ട വരെയുള്ള സാംസ്കാരിക, പൈതൃക, വിനോദ സഞ്ചാര ദൃശ്യങ്ങള്‍ ആര്‍ട്ടിസ്റ്റ് യാഗ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കലാസൃഷ്ടിയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കോവളം ലൈറ്റ് ഹൗസ്, മ്യൂസിയം, പത്മനാഭ സ്വാമി ക്ഷേത്രം, പാളയം ജുമാ മസ്ജിദ്, പാളയം സെന്റ് ജോസഫ് ചര്‍ച്ച്, ശംഖുമുഖം കല്‍മണ്ഡപം, മല്‍സ്യ കന്യക, സെക്രട്ടേറിയറ്റ് എന്നിവയും കൊല്ലത്തെ ജടായു പ്രതിമയും പുനലൂര്‍ തൂക്കുപാലവും പത്തനംതിട്ടയിലെ ശബരിമല ക്ഷേത്രവും കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമെല്ലാം ചുമര്‍ചിത്ര പരമ്പരയില്‍ ഉണ്ട്.
കേരളത്തിന്റെ സാംസ്കാരിക മുദ്രകളായ വള്ളംകളിയും ഹൗസ്ബോട്ടും ചീനവലയും മുസിരിസും തൃശൂര്‍ പൂരവും കലാമണ്ഡലവും പാലക്കാട്ടെ ടിപ്പു കോട്ടയും പത്തേമാരിയും വയനാട് ചുരവും കരിന്തണ്ടനും തെയ്യവും പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം മണക്കാട് സ്വദേശി ശ്രീകുമാര്‍ പത്തു വയസു മുതല്‍ തുടങ്ങിയതാണ് കലാ പ്രവര്‍ത്തനം. വരയ്ക്കും, ശില്‍പ്പം രചിക്കും, കൂറ്റന്‍ കലാ നിര്‍മാണം നടത്തും; അത് കലാ സങ്കലനമാണ്. അതിശയിപ്പിക്കുന്ന തരത്തില്‍ ആശയം സങ്കല്‍പ്പിക്കും, അത് അപ്പടി രൂപപ്പെടുത്തും.തൃശൂരില്‍, ആയിരത്തിയൊന്ന് ചിത്രങ്ങള്‍ ശേഖരിച്ച് അവതരിപ്പിച്ചാണ് പ്രത്യേക ശ്രദ്ധ നേടിയത്. മദര്‍ ഓഫ് ്രൈകസ്റ്റ് കന്യാമറിയത്തിന്റെ, 1001 ചിത്രങ്ങള്‍. ലോകത്ത് വിവിധ ഭാഗങ്ങളില്‍ കലാകാരന്മാര് രചിച്ച ചിത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചു. ഡാവിഞ്ചിയും വാന്‍ഗോഗും തുടങ്ങി അതിപ്രശസ്തര്‍ രചിച്ചവയുടെ പകര്‍പ്പായിരുന്നു അവ. പ്രദര്‍ശന നഗരിയുടെ പ്രത്യേകത, ചിത്ര ശേഖരണം, വിന്യാസം തുടങ്ങിയവ പ്രദര്‍ശനം കൂടുതല്‍ ആകര്‍ഷകമാക്കി.മൂന്നു ദിവസത്തെ പ്രദര്‍ശനം ഒരു ലക്ഷം പേര് കണ്ടു. തീര്‍ത്ഥാടന കേന്ദ്രം പോലെയായിരുന്നു പ്രദര്‍ശന നഗരി. അങ്ങനെ തൃശൂര്‍ കേന്ദ്രമാക്കി യാഗാ ശ്രീകുമാര്‍ കലാ പ്രവര്‍ത്തന കേന്ദ്രം തുടങ്ങി. ശ്രീകുമാറിന്റെ നിര്‍ഭയ എന്ന ആര്‍ട്ട് ഗാലറി ശ്രദ്ധേയമായി. കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് സമ്മേളന നഗരിയില്‍ ചരിത്രം ചിത്രത്തിലാക്കി നടത്തിയ ഗ്യാലറി ശ്രദ്ധിക്കപ്പെട്ടു. പിന്നാലേ കോഴിക്കോട്ട് ബിജെപിയുടെ ദേശീയ സമ്മേളനം നടത്തിയപ്പോള്‍ യാഗായുടെ പ്രദര്‍ശനം ചരിത്ര പ്രസിദ്ധമായി. യാഗായുടെ ഏറ്റവും വലിയ പ്രദര്‍ശനവും പ്രവര്‍ത്തനവും അതായിരുന്നുവെന്നും പറയാം.ചെറുതും വലുതുമായ ഒട്ടേറെ കലാ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും യാഗായുടേതായുണ്ടായി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കേരളത്തിന്റെയും തെക്കന്‍ തമിഴ്നാടിന്റേയും സാംസ്കാരിക വൈവിധ്യം ഈ ചിത്ര പരമ്പരയിലൂടെ ആസ്വദിക്കാനാകും. ‘ഇവിടെ വരുന്ന യാത്രക്കാര്‍ കേരളത്തിന്റെ മനോഹാരിത മനസിലാക്കി മടങ്ങട്ടേ എന്ന് തന്നെയാണ് എന്റെ ആഗ്രഹം……. അതുകൊണ്ട് തന്നെ ശില്പ ഭംഗിയോടൊപ്പം കേരളത്തേയും മലയാളത്തേയും സംസ്കൃതിയേയും കൂടി ഇവിടെവന്നു പോകുന്ന ഓരോ യാത്രക്കാരനും മനസിലാക്കണം എന്നതാണ് ഇത്തരം കലാ സൃഷ്ടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.’ യാഗാ ശ്രീകുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: