Categories: Business

മോദിയുടെ ഗ്യാരണ്ടി:ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോളഹബ്ബായി മാറ്റും; ടെസ് ലയ്‌ക്ക് പിന്നാലെ വിന്‍ഫാസ്റ്റും ഇന്ത്യയിലേക്ക്…

ഇന്ത്യയെ ഉല്‍പാദനരംഗത്ത് ചൈനയ്ക്ക് പകരം യോഗ്യതയുള്ള മറ്റൊരു രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കുറെ വര്‍ഷങ്ങളായി മോദി. ഇദ്ദേഹത്തിന്‍റെ തുടര്‍ച്ചയായ വിദേശയാത്രകളും ആഗോളകമ്പനികളുടെ സിഇഒമാരുമായുള്ള കൂടിക്കാഴ്ചകളും ഇതിന്‍റെ ഭാഗമായിരുന്നു.

Published by

ഇന്ത്യയെ ഉല്‍പാദനരംഗത്ത് ചൈനയ്‌ക്ക് പകരം യോഗ്യതയുള്ള മറ്റൊരു രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കുറെ വര്‍ഷങ്ങളായി മോദി. ഇദ്ദേഹത്തിന്റെ തുടര്‍ച്ചയായ വിദേശയാത്രകളും ആഗോളകമ്പനികളുടെ സിഇഒമാരുമായുള്ള കൂടിക്കാഴ്ചകളും ഇതിന്റെ ഭാഗമായിരുന്നു. അങ്ങിനെ ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങി ഒട്ടേറെ ആഗോളകമ്പനികളില്‍ ഇന്ത്യയില്‍ എത്തി.

ഇപ്പോഴിതാ ഇലോണ്‍മസ്കിന്റെ ടെസ് ല എന്ന ലോകപ്രശസ്ത ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണ ഫാക്ടറിയും ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി ഇന്ത്യന്‍ വിപണി ലാക്കാക്കി, റൈറ്റ് ഹാന്‍ഡ് ഡ്രൈവിങ്ങിന് പറ്റുന്ന ടെസ് ല കാറിന്റെ നിര്‍മ്മാണം ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഇലോണ്‍ മസ്ക് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 25000 കോടിയില്‍ അധികം രൂപ തുടക്കത്തിലേ ഇലോണ്‍ മസ്ക് ഇന്ത്യയില്‍ നിക്ഷേപിക്കും. പക്ഷെ മോദിയുടെ പ്ലാന്‍ കുറെക്കൂടി വലുതാണ്. ഇലോണ്‍മസ്കിനെ ഇന്ത്യയില്‍ കൊണ്ടുവരിക എന്നത് മാത്രമല്ല, ഇന്ത്യയെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഫോസില്‍ ഇന്ധനങ്ങള്‍ വറ്റിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഭാവിയിലെ കാര്‍ ഇലക്ട്രിക് കാറാണെന്ന് മോദിയ്‌ക്കറിയാം.

ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂല അന്തരീക്ഷം ഒരുക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. പൂര്‍ണ്ണമായും നിര്‍മ്മാണം കഴിഞ്ഞ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ നികുതിയില്‍ 15 ശതമാനം കുറവു വരുത്തിയിരിക്കുകയാണ്. പക്ഷെ ചില വ്യവസ്ഥകളോടെയാണ് ഈ ഇളവ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്ന ഇലക്ട്രിക് കാര്‍ കമ്പനികള്‍ക്കാണ് ഈ ഇളവ് കിട്ടുക. ഇവര്‍ കുറഞ്ഞത് 4150 കോടി രൂപയെങ്കിലും ഇന്ത്യയില്‍ നിക്ഷേപിക്കണം. ആദ്യ മൂന്ന് വര്‍ഷത്തില്‍ ഈ കമ്പനി 25 ശതമാനം ലോക്കലൈസേഷന്‍ (ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ജോലി നല്‍കല്‍) നടപ്പാക്കണം. അഞ്ചാം വര്‍ഷമാകുമ്പോഴേക്ക് 50 ശതമാനം ലോക്കലൈസേഷന്‍ (ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ജോലി നല്‍കല്‍) നടപ്പാക്കണം.

വിയറ്റ്നാമിലെ വിന്‍ഫാസ്റ്റും ഇന്ത്യയിലെത്തും
വിയറ്റ്നാമിലെ പ്രസിദ്ധ ഇലക്ട്രിക് കാര്‍ കമ്പനിയായി വിന്‍ഫാസ്റ്റും ഇന്ത്യയില്‍ എത്തും. അവരുടെ ഫാക്ടറി 2026ല്‍ തമിഴ്നാട്ടില്‍ ആരംഭിക്കും. അതിന് മുന്നോടിയായി ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണം തുടങ്ങിയതായി അറിയുന്നു. വിന്‍ഫാസ്റ്റ് ഇലക്ട്രിക് കാറിന്റെ വില 20 ലക്ഷമാണ്. പക്ഷെ വില കുറഞ്ഞ ഇലക്ട്രിക് കാറുകളും ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനാണ് പദ്ധതി. ടാറ്റാ മോട്ടോഴ്സായിരിക്കും ഇലക്ട്രിക് കാര്‍ രംഗത്തെ പ്രധാന വെല്ലുവിളി. കഴിഞ്ഞ 5 വര്‍ഷത്തില്‍ ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണി 14 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതാണ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വരാന്‍ പ്രേരണയാകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക