ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാതെയും പൊതുജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കാനാകാതെയും നട്ടംതിരിയുന്ന സപ്ലൈകോയില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി. ഏതാനും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ സപ്ലൈകോയ്ക്ക് നോട്ടീസ് അയച്ചു. കമ്പനി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ ജൂഡീഷ്യല്‍ സംവിധാനമാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍. ഇതിന്റെ കൊച്ചി ബെഞ്ചാണ് നോട്ടീസ് അയച്ചത്. പ്രൊഫഷനലുകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി കടബാദ്ധ്യതയില്‍ നിന്ന് സപ്ലൈകോയെ രക്ഷിക്കാന്‍ ഇടപെടല്‍ വേണം, സബ്സിഡി നേടിയെടുക്കാനുള്ള സംവിധാനം വേണം തുടങ്ങിയ കാര്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട് . നാഷണല്‍ എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വിജയകുമാറും മറ്റുമാണ് ഹര്‍ജി നല്‍കിയത.് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് അഥവാ സപ്ലൈകോ. എങ്കിലും ഇത് സംസ്ഥാന പൊതുമേഖല സ്ഥാപനം അല്ലെന്നും കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണെന്നുമാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ഇതിനാലാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: