തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വര്‍ധിച്ച വിമാന യാത്രാക്കൂലി സര്‍വീസുകളുടെ എണ്ണം കൂടുമ്പോള്‍ കുറയുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ . ഇതിനായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമൊക്കെ കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞതായും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
റഷ്യ ഉക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യാക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു. നേപ്പാള്‍ ബംഗ്‌ളാദേശ് ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. കൊവിഡ് കാലത്ത് മരുന്നും ഭക്ഷണവും ഇന്ധനവും അടക്കമുള്ള സഹായങ്ങള്‍ നല്‍കിയത് ഇന്ത്യയാണ്.
ആഗോളവത്ക്കരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ലോകത്ത് എവിടെപ്പോയാലും മലയാളികളെ കാണാന്‍ സാധിക്കും. മികച്ച കഴിവും സാധ്യതകളുമുള്ളവരാണ് മലയാളികള്‍.
റഷ്യയില്‍ നിന്ന് രണ്ട് മലയാളികളെ തിരികെ കൊണ്ടുവരാന്‍ നയന്ത്ര തലത്തില്‍ ഇടപെടലുകള്‍ നടത്തി. വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെ
ന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ സേവനരംഗത്ത് ഇന്ത്യക്കും പ്രത്യേകിച്ച് കേരളത്തിനും മികച്ച സാധ്യതകളാണ് ഉള്ളത്. പ്രത്യേകിച്ച് സ്‌പേസുമായി ബന്ധപ്പെട്ട് സെമികണ്ടക്ടര്‍, ഇന്നവേഷന്‍ ബിസിനസ്, സ്റ്റാര്‍ട്ടപ്പുകളില്‍ നിരവധി സാധ്യതകളുണ്ട്.
ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന ഡിജിറ്റല്‍ ബിസിനസ് രംഗത്ത് തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന് മികച്ച സംഭാവന നല്‍കാന്‍ കഴിയും.
കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങളിലെ ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്നതില്‍ സഹമന്ത്രിയായിരുന്ന വി.മുരളീധരന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കേരളത്തില്‍ നിന്ന് തന്നെ സഹായിക്കാന്‍ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും ലോകസഭയില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സമിതി അംഗം ആര്‍. പ്രദീപ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
















