തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്‌ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിലാണ് സംഭവം. ടിടിഇ ജയ്‌സൺ ആണ് ആക്രമണത്തിന് ഇരയായത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.
ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഭീക്ഷാടകൻ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവശ്യം ഇടിക്കാൻ വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താൻ വന്നപ്പോൾ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരിക്കേൽക്കുകയായിരുന്നുവെന്ന് ടിടിഇ ജയ്സൺ പറയുന്നു. ഡി-11 കോച്ചിലാണ് സംഭവം.
ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറുന്നത് ടിടിഇ ജയ്സണിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചു. എന്നാൽ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ ടിടിഇയെ തള്ളിമാറ്റി മുഖത്തടിക്കുകയായിരുന്നു. ആക്രമണിത്തിൽ ടിടിഇയുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. പിന്നാലെ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യാത്ര തുടർന്ന ട്രെയിൻ ആലപ്പുഴയിലെത്തിയ ശേഷം റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് ടിടിഇ ജയ്സണിന്റെ മൊഴി എടുത്തു. കൂടാതെ സംഭവം നേരിട്ട് കണ്ട രണ്ടു പേരുടെ മൊഴിയും രേഖപ്പെടുത്തി.















