അഖില്‍ വിഷ്ണു മുരളീധരന്റെ നോവല്‍, ‘സഹ്റയുെട മന്ത്രിപ്പുകള്‍’ (Whispers of Sahra: A Tale of Two Girls) നൂതനമായ ഒരു വായനാനുഭവം സമ്മാനിച്ചു. നവാഗതനായ അഖിലിന്റെ കഥ ചുരുളഴിയുന്നത് ‘സഹ്റ’ എന്ന സാങ്കല്പിക ദേശത്താണ്. ദേശത്തിന്റെ തനിമയും അഭിമാനവും സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഗ്രോത മുഖ്യയായ പെണ്‍കുട്ടിയുടെ കഥ, അവിടെ ‘അമര്‍’ എന്ന ഒരു അന്യദേശത്തു നിന്നും വന്നു ചേര്‍ന്ന മറ്റൊരു പെണ്‍കുട്ടിയുടേത് കൂടി ആകുന്നു. നവലിബറല്‍ അധിനിവേശത്തിന്റെ കാലഘട്ടത്തില്‍ സ്വത്വം നഷ്ടപ്പെട്ടു ഉഴലുന്നവരും, അത് തിരികെ പിടിക്കാന്‍ ശ്രമിക്കുന്നവരുടെയും കഥയാണ് അഖില്‍ കോറിയിടുന്നതും.
അങ്ങനെ നോക്കുമ്പോള്‍ ഇത് രണ്ട് പെണ്‍കുട്ടികളുടെ മാത്രം ഒരു കഥയല്ല പക്ഷെ, റിയയുടെയാണ്, അമലിന്റെയാണ്, അവരുടെ കൂടെ, കുഞ്ഞു വിഹാനും. ഈ കുടുംബത്തെ കൂടാതെ, വേറെയും രണ്ടു കുടുംബങ്ങളുടെ വ്യത്യസ്തമായ, എന്നാല്‍ ആശയപരമായി സാമ്യമുള്ള കുടുംബങ്ങളുടെ കഥയുമുണ്ട്. ചുരുക്കത്തില്‍, ഇന്നത്തെ നവലിബറല്‍ ജീവിതചര്യയുടെ അഭിനിവേശത്തിന്റെ ഇരകളാണ് ഈ കുടുംബങ്ങള്‍. ഉദാഹരണത്തിന്ന്, വിഹാന്റെ കഥ ഡിജിറ്റല്‍ യുഗത്തില്‍ വളരുന്ന ഒരു പിഞ്ചു പൈതലിന്റെയാണ്. പുതു യുഗത്തില്‍ ഒന്നിനും സമയമില്ലാതെ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍. കുഞ്ഞിന്റെ കൂടെ ചെലവിടാന്‍ അവര്‍ക്ക് സമയമില്ല. പക്ഷെ, അവരുടെ മാതാപിതാക്കള്‍ അങ്ങനെയായിരുന്നില്ല. അവര്‍ ജീവിച്ചത് മക്കള്‍ക്ക് ഒരു നല്ല ഭാവി കരുപ്പിടിപ്പിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍, കഥയിലെ ന്യൂ ജെന്‍ മാതാപിതാക്കള്‍ക്ക് ഒന്നിനും സമയമില്ല. പണം, പദവി, അധികാരം എന്നിവ എത്തിപിടിക്കാനുള്ള നെട്ടോട്ടത്തില്‍ കുഞ്ഞുങ്ങള്‍ സ്വന്തം വീട്ടില്‍ അനാഥരാവുന്നു. വിഹാന്, അവരെവരുടെയും ഒരു പ്രതിനിധിയാണ്. ഭൗതികതയുടെ ധാരാളിത്തത്തില്‍, സമ്പന്നതയുടെ നടുവില്‍, അനാഥനായ വിഹാന്റെ കഥ, ഹൃദയ സ്പര്‍ശിയായി വരച്ചിടുവാന്‍ അഖിലിന് കഴിഞ്ഞിരിക്കുന്നു. അങ്ങനെയിരിക്കെ, വിഹാന് സ്കൂളില്‍ നിന്നിറങ്ങുകയാണ്; എങ്ങോട്ടെന്നില്ലാതെ. എത്തിപെടുന്നതോ, സഹ്റയില്‍. സഹ്റയുടെ ശീതളിമയില്‍, വിഹാനെ അന്വേഷിച്ചെത്തുന്ന മാതാപിതാക്കള്‍ അവരുടെ ബോധതലത്തിനപ്പുറമുള്ള ഒരു രൂപാന്തരത്തിന്നു വിധേയരാവുകയാണ്.
പ്രകൃതിയോട് ഇണങ്ങി ചേര്‍ന്നു ജീവിക്കുന്നവരാണ് സഹ്റയിലെ മനുഷ്യര്‍. അവിടെ മനുഷ്യനും, മൃഗവും തമ്മില്‍ സംഘര്‍ഷമില്ല. അവിടെ എത്തിപ്പെടുന്ന അന്യദേശക്കാര്‍ പ്രകൃതിയോട് ഇണങ്ങി എങ്ങനെ ജീവിക്കാം എന്നത് അനുഭവിച്ചറിയുകയാണ്.അതോടൊപ്പം, കുടുംബത്തിന്റെ, സാഹോദര്യത്തിന്റെ വില മനസിലാക്കുകയാണ്. ഭാരതീയതയില്‍ ഊന്നിയ ഒരു ജീവിത ദര്‍ശനം ആഗോളീകരണത്തിന് ബദലായി മുന്നോട്ട് വയ്ക്കുവാന്‍ അഖിലിലെ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. അത്, നൂതനമായ ഒരു ഇക്കോഫെമിനിസ്റ് വീക്ഷണമാണെന്ന് നിസംശയം പറയാം. കേരളത്തിലെ പശ്ചിമഘട്ടം ആകമാനം മനുഷ്യമൃഗ സംഘര്‍ഷം പേറുന്ന ഈ ദുരിതകാലഘട്ടത്തില്‍, പ്രകൃതിയോടിണങ്ങി എങ്ങനെ ജീവിക്കാം എന്നതിന് ഒരുത്തമ മാതൃകയാണ് അഖിലിന്റെ സഹ്റ. അതുപോലെ, സഹ്റയുടെ മുഖ്യനെ തെരഞ്ഞെടുക്കാനുള്ള സഹ്റന്‍ സഭയുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നത് വേറിട്ടുള്ളൊരു നാരിവാദമാണ്. അതില്‍ ഭാരതീയതയുടെ സ്പര്‍ശമുണ്ട്.
പാശ്ച്യാത്യ സാംസ്കാരിക ഭൂമികയില്‍ ഉരുവാര്‍ന്ന ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളില്‍ അഭിരമിച്ചു കഴിയുന്ന നമ്മുടെ നാരീ വാദികള്‍, സഭാതലത്തിലെ ചര്‍ച്ചയുടെ ഈ ഭാഗം കേട്ടു നോക്കൂ — ‘നിങ്ങളുടെ അമ്മ, ബുദ്ധിശൂന്യരും, അച്ചടക്കമില്ലാത്തവരുമായ ആറ് കുട്ടികളെ വളര്‍ത്തി; അവരെ ജ്ഞാനികളും, അച്ചടക്കവുമുള്ള മനുഷ്യരാക്കി മാറ്റി. ഇത് ഒരു അമ്മയുടെ മാത്രം കഥയല്ല, മറിച്ചു, ഈ ലോകത്തിലെ എല്ലാ അമ്മമാരുടെയും കഥയാണ്. കുട്ടികളെ പോരാളികളാക്കി മാറ്റുവാന്‍ അവള്‍ക്ക് കഴിയുമെങ്കില്‍, ബുദ്ധിമാന്മാരും, അനുഭവപരിചയവുമുള്ള ഒരു കൂട്ടം പുരുഷന്മാരെ നയിക്കുവാന്‍ ഒരു സ്ത്രീക്ക് കഴിയില്ലെന്നു നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടാണ്? നമുക്കൊരു മുഖ്യനെ വേണം. നമ്മളെ നയിക്കാന്‍, ശരിയായ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. അതില്‍, ലിംഗമോ, പ്രായമോ, വിശ്വാസമോ നമുക്കിടയില്‍ വരരുത്.’ ചര്‍ച്ചയ്ക്കൊടുവില്‍, അദ്രിജയെന്ന, ‘ആദി’ എന്നറിയപ്പെടുന്ന കൗമാരക്കാരിയെ, സഹ്റയുടെ മുഖ്യനായി തിരഞ്ഞെടുക്കപ്പെടുന്നു.
കൗമാരക്കാരിയാണെങ്കിലും, സഹ്റയെ കൈപിടിയിലൊതുക്കുവാന്‍ വന്ന, മാലിക്കെന്ന ദുഷ്ടശക്തിയെ തന്റെ നേതൃഗുണത്താല്‍ കീഴ്പെടുത്തുവാന്‍ ആദിയ്ക്ക് കഴിയുന്നു. അത് മാത്രമല്ല, സഹ്റയില്‍ അന്യദേശക്കാരിയായ, ഈ കഥയിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ, അന എന്ന പെണ്‍കുട്ടിക്കും, ആദി തന്റെ ധൈര്യവും, നേതൃപാടവും പകര്‍ന്നു നല്‍കുകയാണ്. സ്വന്തം നാടായ അമറില്‍ നിന്നും, സഹ്റയിലേക്ക് തുരത്തിയ മാലിക്കിനെ, തിരിച്ചു ചെന്ന് നേരിടുവാന്‍ കഴിയുമെന്ന ആത്മവിശ്വാസം അനയില്‍ സ്ഫുരിക്കുന്നുണ്ട്. പക്ഷെ, അത് അതീവ ദുഷ്കരമാണെന്ന് അനയ്ക്കറിയാം. ഒടുവില്‍, തന്റെ മാതൃരാജ്യത്തിലേക്കുള്ള മടക്കയാത്രയില്‍, കപ്പലില്‍ ആദി കൊല്ലാതെ വിട്ട മാലിക്കുമുണ്ട്. അന, മാലിക്കിനെ കീഴ്പെടുത്തി, തന്റെ കുടുംബത്തെയും, മാതൃ രാജ്യമായ അമറിനെയും, രക്ഷപെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അഖിലിന്റെ ആഖ്യാനം, റീയാലിറ്റിയുടെയും, ഫാന്റസിയുടെയുംനേര്‍ത്ത നൂല്പാലത്തിലൂടെയുള്ള ചേതാഹരമായ സഞ്ചാരമാണ്. ഫാന്റസിയുടെ ചേതോഹര തീരത്തിലൂടെയുള്ള പ്രയാണമാണ് വാസ്തവത്തില്‍ സഹ്റന്മാരുടെ കീര്‍ത്തിമുഖ പര്‍വ്വതത്തിലേക്കുള്ള യാത്ര. നവലിബറല്‍ മുതലാളിത്തത്തിന്റെ ലാഭേച്ഛ മാത്രം ലക്ഷ്യമാക്കിയുള്ള കിടമത്സരത്തില്‍ പിടയുന്ന സാധാരണ മനുഷ്യന് എത്തിപിടിക്കുവാന്‍ പാകത്തില്‍ ബദലിന്റെ തുരുത്തുകള്‍ ഉണ്ടെന്ന സന്ദേശം അഖില്‍ തന്റെ നോവലിലൂടെ കാട്ടിത്തരുന്നു. സഹ്റയുടെ നിഗൂഢ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ അവസരം കിട്ടിയ മറ്റു ദേശക്കാര്‍ എല്ലാവരിലും, സഹ്റ അതിശക്തമായ ഒരു സ്വാധീനമാണ് സൃഷ്ടിചത്. സഹ്റയുടെ വശ്യത വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുവാന്‍ അഖില്‍ എന്ന കഥാകാരന് കഴിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: