ലോകസഭയില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്ന് ജയിച്ച ആളാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി. ലോകസഭയിലേയ്‌ക്ക് അദ്ദേഹത്തിന്റെ 12 വിജയങ്ങളില്‍ ഉത്തര്‍പ്രദേശും മധ്യപ്രദേശും ന്യൂദല്‍ഹിയും ഗുജറാത്തും ഉണ്ട്. വാജ്‌പേയിക്ക് പിന്നില്‍ ഇക്കാര്യത്തില്‍ മൂന്നുപേര്‍. മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് ജയിച്ച മൂന്നു പേര്‍. ഉത്തര്‍പ്രദേശില്‍ നിന്നും കര്‍ണാടകയില്‍നിന്നും ആന്ധ്ര മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജയിച്ചിട്ടുണ്ട്. മുന്നു സംസ്ഥാനങ്ങളില്‍ വിജയക്കൊടി പാറിച്ച മറ്റ് രണ്ടുപേര്‍ വി കെ കൃഷ്്ണ മേനോനും ജി രബീന്ദ്രവര്‍മ്മയും.
തലയെടുപ്പുകൊണ്ടും അഭിജാത്യംകൊണ്ടും ദേശീയ രാഷ്‌ട്രീയത്തില്‍ മുദ്ര പതിപ്പിച്ച രണ്ടു മലയാളികള്‍. കേരളത്തില്‍ നിന്നുമാത്രമല്ല മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുകൂടി ലോകസഭയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞവര്‍. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ കളിത്തോട്ടിലെന്ന് വിശേഷിപ്പിക്കുന്ന മുംബൈയ് നോര്‍ത്തില്‍നിന്ന് വിജയക്കൊടി പാറിച്ച മലയാളികള്‍്. കോണ്‍ഗ്രസില്‍ നിന്ന് ജനതാപാര്‍ട്ടിയിലേയ്‌ക്കുള്ള പ്രയാണമായിരുന്നു രവീന്ദ്രവര്‍മ്മയുടേത് എങ്കില്‍ കോണ്‍ഗ്രസില്‍നിന്ന് ഇടത്തോട്ട് ചായുകയായിരുന്നു കൃഷ്ണമേനോന്‍.
1962ല്‍ തിരുവല്ലയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിപിഐയുടെ പി.ടി. പുന്നൂസിനെ 74064 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് രവീന്ദ്രവര്‍മ്മ ആദ്യം ലോകസഭയില്‍ എത്തിച്ചത്. പി.കെ. വാസുദേവന്‍നായര്‍ ജയിച്ച സിപിഐയുടെ സിറ്റിംഗ് സീറ്റായിരുന്നു അത്. കേരള പാണിനി എ.ആര്‍. രാജരാജവര്‍മ്മയുടെ ചെറുമകനായ ഈ ഗാന്ധിയന് അടിയന്തരാവസ്ഥയെ അനുകൂലിക്കാനായിരുന്നില്ല.
1977 ജനതാപാര്‍ട്ടി ടിക്കറ്റില്‍ ബീഹാറിലെ റാഞ്ചിയില്‍ നിന്ന് ജനവിധിതേടി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുകയും ആദ്യ കോണ്‍ഗ്രസ് ഇതര മന്ത്രിസഭയില്‍ തൊഴില്‍വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. 1980ല്‍ ജനതാപാര്‍ട്ടി ടിക്കറ്റില്‍ തന്നെ വീണ്ടും ജയിച്ചു കയറി. മണ്ഡലം മുബൈയ് നോര്‍ത്ത്. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരില്‍ വി.കെ. കൃഷ്ണമേനോനെ തോല്‍പ്പിച്ച മണ്ഡലത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു മലയാളി വിജയം.
രാജ്യാന്തരതലത്തില്‍പോലും പ്രശസ്തനും നെഹ്‌റുമന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന വി.കെ.കൃഷ്ണമേനോന്റെ കന്നി വിജയം 1957ല്‍ മുംബൈയ് നോര്‍ത്തില്‍ നിന്നായിരുന്നു. കേന്ദ്രപ്രതിരോധമന്ത്രി എന്നനിലയില്‍ 61ല്‍ കൃഷ്ണമേനോന്‍ മുംബൈയില്‍ വീണ്ടും മത്സരിക്കാനിറങ്ങിയപ്പോള്‍ എതിരാളി ആചാര്യ കൃപലാനി. ഗാന്ധിയുടെ സഹചാരിയും കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമായ കൃപലാനിയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ മേനോനും തമ്മിലുള്ള മത്സരം രാജ്യശ്രദ്ധ ആകര്‍ഷിച്ചു.
കാശ്മീര്‍പ്രശ്‌നം ഐക്യരാഷ്‌ട്രസഭയില്‍ ഉയര്‍ത്തി പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു മേനോന്‍. നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചരണത്തിനെത്തി. കൃപലാനിയ്‌ക്ക് കിട്ടിയതിന്റെ ഇരട്ടി വോട്ടുനേടി കൃഷ്ണമേനോന്‍ ജയിച്ചും. ദേശീയ രാഷ്‌ട്രീയത്തില്‍ നെഹ്‌റു കഴിഞ്ഞാല്‍ മേനോന്‍ എന്ന സ്ഥിതി വരുകയും ചെയ്തു. പക്ഷേ നെഹ്‌റുവുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കൃഷ്ണമേനോന്‍ 67ല്‍ സ്വതന്ത്രനായി മുംബൈയ് നോര്‍ത്തില്‍ വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റു.
1969ല്‍ ബംഗാളിലെ മിഡ്‌നാപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കൃഷ്ണമേനോന്‍ വീണ്ടും ലോകസഭയിലെത്തി. 1971ല്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി കൃഷ്ണമേനോന്‍ ജയിച്ചു. പിഎസ്പിയുടെ ഡി. ദാമോദരന്‍പോറ്റിയെയാണ് തോല്‍പ്പിച്ചത്. രവീന്ദ്രവര്‍മ്മയുടെ വിജയരഥം തിരുവല്ലയില്‍ തുടങ്ങി മുംബൈയ് നോര്‍ത്തിലേയ്‌ക്കായിരുന്നെങ്കില്‍ കൃഷ്ണമേനോന്റെത് മുബൈയ് നോര്‍ത്തില്‍നിന്ന് തിരുവനന്തപുരത്തേയ്‌ക്കായിരുന്നു.
കേരളത്തിനുപുറത്ത് രണ്ടു സംസ്ഥാനങ്ങളില്‍ കൂടി മത്സരിച്ച ആളാണ് സി.എം. സ്റ്റീഫന്‍ .1971 ല്‍ മൂവാറ്റുപുഴയില്‍ നിന്നും 1977 ഇടുക്കിയില്‍ നിന്നും ജയിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ വന്ന ജനതാ ഗവര്‍മെന്റില്‍ പ്രതിപക്ഷനേതാവായി.. 1980 ല്‍ ദല്‍ഹിയില്‍ മത്സരിച്ച് വാജ് പേയിയോട് തോറ്റു. പക്ഷേ ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തിലെ എം പി രാജിവെച്ചു. ഉപതെരഞ്ഞെടുപ്പില്‍ സ്റ്റീഫന്‍ ജയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: