കല്‍പ്പറ്റ: രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി കല്‍പ്പറ്റയില്‍ യുഡിഎഫ് സംഘടിപ്പിച്ച റോഡ്ഷോയില്‍ കോണ്‍ഗ്രസ് കൊടി ഒഴിവാക്കി. കഴിഞ്ഞതവണ മുസ്ലിം ലീഗിന്റെ കൊടികളുടെ ആധിക്യം വിവാദമായതിനെത്തുടര്‍ന്ന് ലീഗ് കൊടികള്‍ ഇത്തവണ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ കൊടികള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് കൊടികളും ഉപയോഗിക്കരുതെന്ന് ലീഗ് കര്‍ക്കശ നിലപാടെടുത്തു.
ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാകകള്‍ ഇല്ലാതെയാണ് ഇന്നലെ രാഹുലിന്റെ റോഡ് ഷോ നടന്നത്. 2019ല്‍ ഉണ്ടായ പച്ച പതാക വിവാദത്തെ തുടര്‍ന്ന് രാഹുല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ലീഗ് പതാകയ്ക്ക് വിലക്കായിരുന്നു. എന്നാല്‍ ഇന്നലെ നടന്ന റോഡ് ഷോയില്‍ ഈ വിലക്കുണ്ടാവില്ലെന്ന ധാരണയില്‍ മുസ്ലിം ലീഗുകാര്‍ കൊടികളുമായാണ് എത്തിയത്. എന്നാല്‍ ഇന്നലെ ലീഗ് പതാക വേണ്ട എന്നറിയിച്ചതിനെത്തുടര്ന്നാണ് കോണ്‍ഗ്രസ് പതാകയും പാടില്ലെന്ന് ചില മുസ്ലിം ലീഗ് നേതാക്കള്‍ നിബന്ധന വെച്ചത്.
നേതാക്കളുടെ ശാഠ്യത്തെ തുടര്‍ന്ന് രണ്ട് പതാകയും ഒഴിവാക്കുകയായിരുന്നു. വര്‍ഗീയ സംഘടനയായ എസ്ഡിപിഐയുടെ പിന്തുണ തള്ളിപ്പറയാത്ത രാഹുലും കോണ്‍ഗ്രസ് നേതാക്കളും ലീഗ് പതാകയെ മാറ്റി നിര്‍ത്തിയത് ശരിയല്ലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ലീഗ് പ്രവര്‍ത്തകര്‍ കൊടിയും ചുരുട്ടിക്കെട്ടി പോകുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പതാക വിലക്കില്‍ പ്രതിഷേധിച്ച് നിരവധി ലീഗ് പ്രവര്ത്തക് റോഡ് ഷോയില്‍ പങ്കെടുത്തിട്ടില്ല.
രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍, പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് അബ്ബാസലി ശിഹാബ് തങ്ങള്‍, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് തുടങ്ങിയവരും പത്രികാ സമര്‍പ്പണവേളയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ പതിനൊന്നേകാലോടെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോ സമാപിച്ച ശേഷമായിരുന്നു പത്രിക സമര്‍പ്പിക്കുന്നതിനായി രാഹുല്‍ നേതാക്കള്‍ക്കൊപ്പം കളക്ട്രേറ്റില്‍ എത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: