Categories: Business

ബൈജു രവീന്ദ്രന് താല്‍ക്കാലിക ആശ്വാസം; 28 വരെ സിഇഒ സ്ഥാനത്ത് തുടരാന്‍ അനുമതി

Published by

ബെംഗളൂരു: എഡ്‌ടെക് സ്ഥാപനം ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓഹരി ഉടമകളുടെ തീരുമാനം താല്‍ക്കാലികമായി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. മാര്‍ച്ച് 28 വരെ സിഇഒ സ്ഥാനത്ത് നിന്നും ബൈജു രവീന്ദ്രനെ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ, ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്ത നിക്ഷേപകര്‍, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചിരുന്നു.

നിക്ഷേപകര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ കമ്പനിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി എസ്. സുനില്‍ ദത്ത് യാദവ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കമ്പനിയും ഓഹരി ഉടമകളും തമ്മിലുള്ള തര്‍ക്കം നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണലിന് മുന്നിലാണെന്ന് ബൈജൂസ് കോടതിയില്‍ വാദിച്ചു.

നിക്ഷേപകരുടെ പൊതുയോഗത്തില്‍ 60 ശതമാനം അംഗങ്ങളും ബൈജു രവീന്ദ്രനെയും മറ്റ് കുടുംബാംഗങ്ങളെയും സ്ഥാപനത്തിന്റെ ബോര്‍ഡ് മെമ്പര്‍മാരില്‍നിന്ന് പുറത്താക്കാന്‍ വോട്ട് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ തകര്‍ച്ചയ്‌ക്ക് കാരണമായ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്ത ബൈജു, ബോര്‍ഡംഗങ്ങള്‍ സ്ഥാപിത നിയമങ്ങള്‍ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബംഗളൂരു ആസ്ഥാനം ഒഴികെയുള്ള ഓഫിസുകള്‍ പൂട്ടുകയാണ്. കമ്പനിയിലെ 14,000 ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ആസ്ഥാന ഓഫിസിലെ ജീവനക്കാരും ബൈജൂസ് ട്യൂഷന്‍ സെന്ററുകളിലെ മുന്നൂറോളം ജീവനക്കാരും ഒഴികെ മറ്റെല്ലാവരും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും.

കുറച്ചു മാസങ്ങളായി ലീസ് കരാര്‍ പുതുക്കുന്നില്ലെന്നും ഓഫിസുകള്‍ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ദല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫീസുകളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by