വർക്കല; പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം അങ്ങേയറ്റം ആശങ്കാജനകമായിട്ടുള്ള കാര്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
മാനദണ്ഡങ്ങൾ പാലിച്ചാണോ ബ്രിഡ്ജ് നിർമ്മാണം നടന്നിട്ടുള്ളത്, ആവശ്യമായുള്ള മുൻകരുതലുകൾ നിർമ്മാണ ഘട്ടത്തിൽ വേണ്ട രീതിയിൽ സ്വീകരിച്ചോ എന്നതെല്ലാം പരിശോധിക്കപ്പെടണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീച്ച് ടൂറിസത്തിന്റെ വലിയ സാധ്യതകളുള്ള വർക്കലയിൽ ഇങ്ങനെയൊരു അപകടം നടക്കുന്നത് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ബാധിക്കും. ഏതാനും ആഴ്ചകൾക്കു മുൻപ് സംസ്ഥാന ടൂറിസം മന്ത്രി ബീച്ച് ടൂറിസത്തെ ചിലർ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് മാനദണ്ഡങ്ങൾ പാലിക്കാത്തതും ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കാരണമെന്ന് മന്ത്രി മനസിലാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മനുഷ്യജീവൻ കൊണ്ട് പന്താടുന്ന ഈ സമീപനം അവസാനിപ്പിക്കണം. ഉത്തരവാദികളായിട്ടുള്ള ആളുകളെ കണ്ടെത്തണമെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയിലെ വലിയ അപകടമാണ് താനൂരിൽ നടന്നത്. താനൂർ സംഭവത്തിൽ നിന്ന് സംസ്ഥാന സർക്കാർ എന്തെങ്കിലും പാഠം പഠിച്ചു എന്ന് തോന്നുന്നില്ല.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വരുന്ന മേഖലകളിൽ കൂടുതൽ ശുഷ്കാന്തിയോടു കൂടിയിട്ടുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: