Categories: Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: തെളിവുകള്‍ പലതും എസ്എഫ്‌ഐക്കാര്‍ നശിപ്പിച്ചു

Published by

പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കാമ്പസില്‍ തെളിവെടുപ്പ് നടത്തി. പ്രധാന തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു.

ശനിയാഴ്‌ച്ച അറസ്റ്റിലായ കേസിലെ മുഖ്യപ്രതി കൊല്ലം ഓടാനാവട്ടം സ്വദേശി സിന്‍ജോ ജോണ്‍സണുമായാണ് അന്വേഷണ ചുമതലയുള്ള കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍. സജീവ് തെളിവെടുപ്പ് നടത്തിയത്. ആദ്യം എസ്എഫ്‌ഐക്കാര്‍ സിദ്ധാര്‍ത്ഥനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ഹോസ്റ്റലിലെ നടുത്തളത്തിലാണ് പരിശോധ നടത്തിയത്. ഹോസ്റ്റലിലെ ‘ഇടിമുറി’ എന്നറിയപ്പെടുന്ന എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്റെ 21-ാം നമ്പര്‍ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അവിടെ നിന്നാണ് സിദ്ധാര്‍ത്ഥനെ അടിക്കാനും കഴുത്തില്‍ മുറുക്കാനും ഉപയോഗിച്ച, നീളമുള്ള വയറോടുകൂടിയുള്ള ഗ്ലൂഗണ്‍ കണ്ടെത്തിയത്. പിന്നീട് സിന്‍ജോ ജോണ്‍സണ്‍ താമസിക്കുന്ന 36-ാം നമ്പര്‍ റൂമിലെത്തിച്ച അന്വേഷണ സംഘം, അവിടെനിന്ന് മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ചെരുപ്പും കണ്ടെത്തി.

ഒന്നര മണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റും മറ്റ് വസ്തുക്കളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവ എസ്എഫ്‌ഐ സംഘം നശിപ്പിച്ചതായാണ് സൂചന.

സഹപാഠിയെ തല്ലിക്കൊന്നിട്ടും അതിന്റെ ഒരു കുറ്റബോധവും ഇല്ലാതെയാണ് സിന്‍ജോ പോലീസ് സംഘത്തോടൊപ്പം എത്തിയത്. 18 പ്രതികളില്‍ സിദ്ധാര്‍ത്ഥനെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചത് സിന്‍ജോയാണ്. സിന്‍ജോ സിദ്ധാര്‍ത്ഥനെ ഒരു ബോക്‌സിങ് ബാഗ് പോലെ ഉപയോഗിച്ചെന്നാണ് കോളജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പലതവണ ക്രൂരമായി സിന്‍ജോ സിദ്ധാര്‍ത്ഥനെ ചാടി ചവിട്ടിയിരുന്നു. അങ്ങനെ ചവിട്ടിയതില്‍ സിന്‍ജോയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ നാലരയോടെയാണ് അന്വേഷണ സംഘം തെളിവെടുപ്പിനായി കാമ്പസിലെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക