Categories: Kerala

റാഗിങ്ങില്‍ സമാനതകളില്ലാത്ത ക്രൂരത; സിദ്ധാര്‍ത്ഥനെ വിവസ്ത്രനാക്കി; ബെല്‍റ്റ് പൊട്ടുംവരെ അടിച്ചു; എസ് എഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യം

എസ് എഫ് ഐ സംഘം 130ഓളം പേര്‍ നോക്കിനില്‍ക്കെ അടച്ചിട്ട മുറിയില്‍ സിദ്ധാര്‍ത്ഥന്‍റെ വസ്ത്രം മുഴുവന്‍ ഊരിയെറിഞ്ഞതായി പറയുന്നു. പിന്നീട് ബെല്‍റ്റ് കൊണ്ട് അതിക്രൂമായി മര്‍ദ്ദിച്ചു. ബെല്‍റ്റ് പൊട്ടുന്നതുവരെ അടിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: എസ് എഫ് ഐക്കാരുടെ മൂന്ന് ദിവസത്തെ സമാനതകളില്ലാത്ത ക്രൂരപീഢനത്താലാണ് വയനാട് വെറ്റിനറി കോളെജിലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. എസ് എഫ് ഐ സംഘം 130ഓളം പേര്‍ നോക്കിനില്‍ക്കെ അടച്ചിട്ട മുറിയില്‍ സിദ്ധാര്‍ത്ഥന്റെ വസ്ത്രം മുഴുവന്‍ ഊരിയെറിഞ്ഞതായി പറയുന്നു. പിന്നീട് ബെല്‍റ്റ് കൊണ്ട് അതിക്രൂമായി മര്‍ദ്ദിച്ചു. ബെല്‍റ്റ് പൊട്ടുന്നതുവരെ അടിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

ഇക്കാര്യം ദിവസങ്ങളോളം പുറം ലോകം അറിയാതെയിരുന്നു എന്നത് എസ് എഫ്ഐ ഗുണ്ടകളുടെ കോളെജിലെ ആധിപത്യം എത്രത്തോളമെന്ന് തെളിയിക്കുന്നു. പ്രതികളെക്കുറിച്ച് വിവരമൊന്നുമില്ലെന്ന പൊലീസിന്റെ മൊഴി പച്ചക്കള്ളമാണെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

വയനാട് പൂക്കോട് വെറ്റിനറി കോളെജിലെ മിടുമിടുക്കനായ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ് എന്ന് അറിയുന്നു. അമ്മയുമായി നല്ല കൂട്ടാണ് സിദ്ധാര‍്ത്ഥ്. നാട്ടില്‍ ചില ഉത്സവങ്ങള്‍ ഉള്ളതിനാല്‍ വീട്ടില്‍ എത്താനിരിക്കുകയായിരുന്നു. എന്നാല്‍ എത്താമെന്ന് പറഞ്ഞ ദിവസം എത്താതായപ്പോള്‍ അമ്മ വിളിച്ചുചോദിച്ചു എന്ത് പറ്റിയെന്ന്. അപ്പോള്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത് റെഹാന്‍ വിളിച്ചതുകൊണ്ട് പാതി വഴിയില്‍ നിന്നും കോളെജിലേക്ക് തിരിച്ചുപോയി എന്നാണ്. ആ റെഹാനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥിനെ വീണ്ടും കോളെജിലേക്ക് വിളിച്ചുവരുത്തിയത് ക്രൂരമായ റാഗിങ്ങിന് വിധേയമാക്കാനാണെന്ന് വ്യക്തം.

എസ്എഫ് ഐയെ നിരോധിക്കണം
എസ് എഫ് ഐ എന്ന സംഘടനയെ തന്നെ നിരോധിക്കണമെന്ന ആവശ്യം എങ്ങും ഉയരുകയാണ്. കെഎസ് യു, എബിവിപി, എംഎസ്എഫ് എന്നീ വിദ്യാര്‍ത്ഥിസംഘടനകളെല്ലാം ഈ ആവശ്യം ഉയര്‍ത്തുന്നു.

Recent Posts