Categories: Kerala

തൃശൂരില്‍ സുരേഷ് ഗോപിയ്‌ക്ക് ജയസാധ്യത: രാഷ്‌ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

തൃശൂരി‍ല്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയ്ക്ക് ൻല്ല ജയസാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷികന്‍ ഫക്രുദ്ദീന്‍ അലി. തിരുവനന്തപുരം ഡിഡി ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published by

തിരുവനന്തപുരം: തൃശൂരി‍ല്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയ്‌ക്ക് ൻല്ല ജയസാധ്യതയുണ്ടെന്ന് രാഷ്‌ട്രീയ നിരീക്ഷികന്‍ ഫക്രുദ്ദീന്‍ അലി. തിരുവനന്തപുരം ഡിഡി ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പക്ഷെ സുരേഷ് ഗോപിയായിരിക്കാം ഭാവിയില്‍ കേരളത്തിന്റെ ജനനായകന്‍ എന്നുവരെ എനിക്ക് തോന്നാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍ പിണറായി വിജയന്‍ മാത്രമാണ് വോട്ടുകള്‍ നേടാന്‍ കഴിവുള്ള ഒരു നേതാവ്. അദ്ദേഹം വിചാരിച്ചാല്‍ ഒരു പത്തോ ഇരുപതോ ശതമാനം വോട്ട് കിട്ടിയേക്കും. പിന്നെ വോട്ട് പിടിക്കാന്‍ കഴിവുള്ള ആരും ഇല്ല. ഉമ്മന്‍ ചാണ്ടി പോയി. വിഎസിന് വയസ്സായി. ക്യാമറയ്‌ക്ക് മുന്നില്‍ പോലും കിട്ടില്ല. ആന്‍റണിയ്‌ക്ക് പിന്നെ ഇപ്പോള്‍ ഒന്നിനും കഴിയില്ല. അങ്ങിനെ നോക്കുമ്പോള്‍ നേതാവായി ഉയര്‍ന്നു വരാന്‍ ഒരാളേയുള്ളൂ- അത് സുരേഷ് ഗോപിയാണ്.

സുരേഷ് ഗോപി ജയിക്കുന്നതെങ്ങിനെ?
ഏറ്റവും കൂടുതല്‍ വോട്ട് ബിജെപി കേരളത്തില്‍ നേടിയത് 2016ല്‍ തൃശൂരിലാണ്. ഏതാണ്ട് 17 ശതമാനം വോട്ടുകള്‍. അത് ഹിന്ദുവോട്ടാണ്. അവിടെ ഇക്കുറി കൃത്യമായി പിടിച്ചുകഴിഞ്ഞാല്‍ സുരേഷ് ഗോപി ജയിക്കും. ആര്‍എസ്എസുകാര്‍ക്കും അത് നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ തൃശൂരില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തൃശൂരിലെ വോട്ടര്‍മാര്‍ എങ്ങോട്ട് വേണമെങ്കിലും ചായും. അവര്‍ നല്ല സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ടുചെയ്യുന്നവരാണ്. കേരളത്തില്‍ ഇന്ന് വോട്ടുകള്‍ നേടാന്‍ ഏറ്റവും ശേഷിയുള്ള നേതാവാണ് സുരേഷ് ഗോപി. സുരേഷ് ഗോപി എന്നത് പൊളിറ്റീഷ്യന്‍ കം ഫിലിം സ്റ്റാറാണ്. എനിക്കു തോന്നുന്നത് തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നാണ്.
തൃശൂരില്‍ മൂന്നും ഹിന്ദു സ്ഥാനാര‍്ത്ഥികള്‍

കഴിഞ്ഞ തവണ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി രാജാജിയായിരുന്നു. അദ്ദേഹം ഓര്‍ത്തഡോക്സ് കാരനാണ്. അദ്ദേഹത്തിന് വേണ്ടി ക്രിസ്ത്യന്‍ വോട്ടുകളുടെ ധ്രൂവീകരണം ഉണ്ടായി. ഹിന്ദു വോട്ടുകള്‍ മാത്രമാണ് വിഭജിച്ച് പോയത്. എന്നാല്‍ ഇത്തവണ മൂന്ന് സ്ഥാനാര്‍ത്ഥികളും ഹിന്ദുക്കളാണ്. അപ്പോള്‍ ക്രിസ്ത്യന്‍ വോട്ട് അവിടെ ഫ്രീയായി കിടക്കുകയാണ്. തൃശൂരിലെ ക്രിസ്ത്യാനികള്‍ നല്ല വിവരമുള്ളവരാണ്. സുരേഷ് ഗോപിയ്‌ക്ക് നല്ല ശമരിയക്കാരന്‍ എന്ന ഒരു ഇമേജുണ്ട്. നല്ല ഇംഗ്ലീഷ് പറയുകയും ആരെടാ എന്ന് ചോദിച്ചാല്‍ ഞാനെടാ എന്ന് പറയുകയും പിതാക്കന്മാരോടൊക്കെ നല്ല ബഹുമാനം കാണിക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി. ക്രിസ്ത്യന്‍ മേഖലയില്‍ സ്ത്രീകളെയും യുവാക്കളെയും സ്വാധീനിക്കാനും സുരേഷ് ഗോപിയ്‌ക്ക് കഴിയും. അതുപോലെ മുസ്ലിം ധ്രുവീകരണമുള്ള ചില മേഖലകളുണ്ട്. അവിടുത്തെ വോട്ടുകള്‍ ഭിന്നിപ്പിക്കാനും കഴിഞ്ഞാല്‍ സുരേഷ് ഗോപിയ്‌ക്ക് നല്ല സാധ്യതകളുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസിന് ഭാവിയില്ല

ഒരു കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. എന്ത് പ്രശ്നമുണ്ടായാലും അവര്‍ക്ക് ദല്‍ഹിയില്‍ പോയി നേതാക്കളെ കാണണം. പിണറായി അങ്ങിനെയല്ല. അതുകൊണ്ട് തന്നെ ഇവിടെ ഒരു പ്രതിപക്ഷമില്ല. കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് തീരുമാനിക്കുന്നത് 5 മുതല്‍ 10 ശതമാനം വരെയുള്ള വോട്ടര്‍മാരാണ്. അവരുടെ മനസ്സാണ് ഞാന്‍ പറയുന്നത്. അവര്‍ക്കിടയില്‍ സുരേഷ് ഗോപിയ്‌ക്ക് സ്ഥാനമുണ്ട്.

കേരളം എന്നത് ആര്‍എസ്എസിന് വളരെ വേരോട്ടമുള്ള സ്ഥലമാണ്. കേരളത്തിന് ഒരു ഹിന്ദു മനസ്സുണ്ട്. വേണമെങ്കില്‍ സവര്‍ണ്ണ ഹിന്ദു മനസ് എന്ന് വിളിച്ചോളൂ. ആ മനസ് ഇവിടുത്തെ ക്രിസ്ത്യാനിക്കും മുസ്ലിങ്ങള്‍ക്കും ഒക്കെയുണ്ട്.

കേരളത്തില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒക്കെ വന്നത് രാജാക്കന്മാരുടെ സഹായത്തോടെ കച്ചോടക്കാരായിട്ടാണ്. എന്നാല്‍ വടക്കേയിന്ത്യയില്‍ അങ്ങിനെയല്ല. അതുകൊണ്ടാണ് കേരളത്തില്‍ അത്തരം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാത്തത്. ഇവിടുത്തെ ആര്‍എസ്എസുകാര്‍ വര്‍ഗ്ഗീയ ഭ്രാന്തന്മാരൊന്നും അല്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക