Categories: Kerala

തൃശൂരില്‍ തരംഗമായി മോദിയുടെ 29 രൂപയുടെ ഭാരത് അരി; കെ-അരി എന്ന പിണറായി ഗ്യാരന്‍റി തഥൈവ!

തൃശൂരില്‍ മോദി വാഗ്ദാനം ചെയ്ത 29 രൂപയുടെ ഭാരത് അരിയുടെ വിതരണം പൊടിപൊടിക്കുകയാണ്. മുന്നറിയിപ്പുകളൊന്നുമില്ലാതെ കവലകളില്‍ പ്രത്യക്ഷപ്പെടുന്ന വാഹനങ്ങളിലാണ് ഭാരത് അരി എത്തുന്നതും പ്രവര്‍ത്തകര്‍ അത് വിതരണം ചെയ്യുന്നതും.

Published by

തൃശൂര്‍: തൃശൂരില്‍ മോദി വാഗ്ദാനം ചെയ്ത 29 രൂപയുടെ ഭാരത് അരിയുടെ വിതരണം പൊടിപൊടിക്കുകയാണ്. മുന്നറിയിപ്പുകളൊന്നുമില്ലാതെ കവലകളില്‍ പ്രത്യക്ഷപ്പെടുന്ന വാഹനങ്ങളിലാണ് ഭാരത് അരി എത്തുന്നതും പ്രവര്‍ത്തകര്‍ അത് വിതരണം ചെയ്യുന്നതും. അഞ്ച് കിലോയുടെ ഒരു ബാഗാണ് ഒരാള്‍ക്ക് നല്‍കുക. 145 രൂപയാണ് വില. ഇതോടെ 29 രൂപയ്‌ക്ക് ഭാരത് അരി നല്‍കുമന്ന മോദി ഗ്യാരന്‍റി പൊള്ളയായ ഒരു വാഗ്ദാനമല്ലെന്ന് തൃശൂരിലെ ജനങ്ങള്‍ക്ക് ബോധ്യമായി.

അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ മറ്റ് ജില്ലകളിലും ഭാരത് അരിയുടെ വിതരണം നടക്കും. ഭാരത് അരിയുടെ ബാഗിനൊപ്പം കടലപ്പരിപ്പും നല്‍കുന്നുണ്ട്. 60 രൂപ മാത്രമാണ് ഒരു കിലോ കടലപ്പരിപ്പിന്റെ വില. എഫ് സിഐ ഗോഡൗണുകളില്‍ നിന്നും അരിയും കടലപ്പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് വിതരണം ചെയ്യുന്നത്.

ഞായറാഴ്ച മണ്ണുത്തി, പട്ടിക്കാട്, പീച്ചി, ചുവന്നമണ്ണ് എന്നിവിടങ്ങളില്‍ ഭാരത് അരി വിതരണം ചെയ്തു. ഇവിടെ 150 കിലോയോളം പൊന്നി അരി വിതരണം ചെയ്തു. തിങ്കളാഴ്ച  അയ്യന്തോള്‍, തൃശൂര്‍ ടൗണിന്റെ മറ്റ് ചിലഭാഗങ്ങളിലും തിങ്കളാഴ്ച ഭാരത് അരി വിതരണം ചെയ്തു. റേഷന്‍ കാര്‍ഡോ ആധാറോ ഒന്നും ആവശ്യമില്ല. വേണ്ടത് 149 രൂപ മാത്രം. ക്യൂവില്‍ നിന്നാല്‍ വാഹനത്തില്‍ അരിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും കിട്ടും.

കേന്ദ്ര ഭക്ഷ്യവകുപ്പിന് കീഴിലുള്ള നാഷണല്‍ കോപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എൻ്‍സിസിഎഫ്), കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഫെ‍ഡ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ വഴിയും കേന്ദ്രജീവനക്കാരുടെ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്ല്‍ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍ വഴി കൂടിയാണ് ഭാരത് അരിയുടെ വിതരണം. ഇനി അടുത്ത ഒരാഴ്ചയ്കക്കുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഭാരത് അരി എത്തുമെന്ന് എൻ്‍സിസിഎഫ് കൊച്ചി ശാഖാ മാനേജര്‍ സി.കെ. രാജന്‍ പറയുന്നു.

കേരളത്തിലെ വിവിധ ജില്ലകളില്‍ 200ഓളം ഭാരത് അരിയുടെ ഔട്ട് ലെറ്റുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. പൊന്നി അരിയാണ് പാക്കറ്റില്‍ ഉള്ളത്.

അതേ സമയം പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച കെ-അരി കടലാസില്‍ ഉറങ്ങുകയാണ്. ഇത് ഇടത് സര്‍ക്കാരിന് വലിയ തലവേദനയാവുകയാണ്. മാത്രമല്ല, ഇത്തവണത്തെ ബജറ്റില്‍ സപ്ലൈകോയ്‌ക്ക് പണം കാര്യമായി നീക്കിവെക്കാത്തതും വിലകുറഞ്ഞ രീതിയില്‍ അരിയുടെയും പലചരക്കിന്റെയും വിതരണത്തെയും ബാധിക്കും. കേരള റൈസ് ലിമിറ്റഡ് കമ്പനിയുണ്ടാക്കി കഞ്ചിക്കോടും ചെങ്ങന്നൂരും റൈസ് പാര്‍ക്കുകള്‍ സ്ഥാപിച്ച് കെ-അരി വിലക്കുറവില്‍ വിതരണം ചെയ്യുമെന്നായിരുന്നു പിണറായി ഗ്യാരന്‍റി. പക്ഷെ അത് വെള്ളത്തില്‍ വരച്ച വരപോലെ അവിടെ നില്‍ക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക