Categories: World

പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കി ജപ്പാനും ഇറ്റലിയും : ഇൻഡോ പസഫിക്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തും

ജപ്പാനുമായുള്ള സംയുക്ത സൈനികാഭ്യാസത്തിൽ ഇറ്റാലിയൻ വിമാനവാഹിനിക്കപ്പലും യുദ്ധവിമാനങ്ങളും ഉൾപ്പെടും

Published by

ടോക്കിയോ : പ്രതിരോധ സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കാനൊരുങ്ങി ജപ്പാനും ഇറ്റലിയും. ബ്രിട്ടനുമായുള്ള സംയുക്ത യുദ്ധവിമാന വികസനം ഉൾപ്പെടെ സുരക്ഷയിലും പ്രതിരോധത്തിലും തങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവർ വ്യക്തമാക്കി. ഇൻഡോ-പസഫിക്കിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുള്ള ഇറ്റലിയുടെ മനോഭാവത്തെ ജപ്പാൻ പ്രശംസിച്ചു.

ഈ വർഷം ഇറ്റലിയുടെ യുദ്ധക്കപ്പലുകൾ, സ്ട്രൈക്ക് ഗ്രൂപ്പ് ഉൾപ്പെടെയുള്ള നിരവധി സൈനിക സന്നാഹങ്ങൾ ജപ്പാനിൽ സന്ദർശനങ്ങളും സംയുക്ത അഭ്യാസങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. “സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങളും തത്വങ്ങളും പങ്കിടുന്ന വിലപ്പെട്ട തന്ത്രപരമായ പങ്കാളികളാണ് ജപ്പാനും ഇറ്റലിയും,” -കിഷിദ പറഞ്ഞു. ബ്രിട്ടനുമായി ചേർന്ന് ഒരുക്കുന്ന നൂതന യുദ്ധവിമാനത്തിന്റെ സംയുക്ത വികസനത്തിലെ പുരോഗതിയെയും കിഷിദ പ്രശംസിച്ചു.

ഈ വർഷം അവസാനം ജപ്പാനുമായുള്ള സംയുക്ത സൈനികാഭ്യാസത്തിൽ ഇറ്റാലിയൻ വിമാനവാഹിനിക്കപ്പലും യുദ്ധവിമാനങ്ങളും ഉൾപ്പെടുമെന്ന് മെലോണി സൂചിപ്പിച്ചു. ഇൻഡോ-പസഫിക് മേഖലയിൽ ബ്രിട്ടന്റെ വലിയ സാന്നിധ്യത്തെ സ്വാഗതം ചെയ്തപ്പോൾ ചൈനയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിൻ ആശങ്ക അറിയിച്ചു.

ജപ്പാനിലെ മിത്സുബിഷി ഹെവി, ബ്രിട്ടന്റെ ബിഎഇ സിസ്റ്റംസ് പിഎൽസി, ഇറ്റലിയുടെ ലിയോനാർഡോ എന്നിവ സംയുക്ത യുദ്ധവിമാന വികസനത്തിൽ ഉൾപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by