Categories: Business

ബൈജൂസില്‍ നിന്നും മെസ്സി, ഷാരൂഖ് ഖാന്‍ പടിയിറങ്ങി ; ജനവരി മാസത്തെ ശമ്പളം കൊടുത്തത് ഫെബ്രുവരിയില്‍; കാത്തിരിക്കുന്നതെന്ത്?

ഒരു വര്‍ഷം 50 മുതല്‍ 70 ലക്ഷം ഡോളര്‍ വരെ നല്‍കി ലയണല്‍ മെസ്സിയുമായി ചേര്‍ന്ന് പരസ്യപ്രചാരണം നടത്താനുള്ള തീരുമാനത്തില്‍ നിന്നും ബൈജൂസ് പിന്മാറിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ജനവരി മാസത്തിലെ ശമ്പളം നല്‍കിയത് ഫെബ്രുവരിയില്‍.

Published by

ബെംഗളൂരു: ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ ലയണല്‍ മെസ്സി ഫാന്‍ ആണ്. അതുകൊണ്ട് കൂടിയാണ് ബൈജൂസില്‍ നിന്നും സാമ്പത്തിക പ്രതിസന്ധി മൂലം 2500 പേരെ പിരിച്ചുവിട്ട സമയത്ത് ബൈജൂസിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ലയണല്‍ മെസ്സിയുമായി ചേര്‍ന്ന് ഒരു പരസ്യപ്രചാരണം ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഒരു വര്‍ഷം 50 മുതല്‍ 70 ലക്ഷം ഡോളര്‍ വരെ നല്‍കിയാണ് ലയണല്‍ മെസ്സിയെ വെച്ച് പരസ്യമെടുക്കാന്‍ തീരുമാനിച്ചത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന അര്‍ത്ഥത്തില്‍ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ എന്ന പേരിലായിരുന്നു ഈ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആ പരസ്യകാമ്പയിനില്‍ നിന്നും ബൈജൂസ് പിന്മാറിയിരിക്കുകയാണ്.

2017 മുതല്‍ ഷാരൂഖ് ഖാന്‍ ബൈജൂസുമായി പരസ്യക്കരാറില്‍ ഉണ്ടായിരുന്നു. വര്‍ഷം നാല് കോടി രൂപയാണ് ഷാരൂഖിന് നല്‍കിയിരുന്നത്. പക്ഷെ ഈ പരസ്യക്കരാര്‍ 2022ല്‍ നിര്‍ത്തി. ബിസിസിഐയുമായി ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ ബൈജൂസിന്റെ ലോഗോ വെയ്‌ക്കാന്‍ കരാറുണ്ടായിരുന്നു. 2022ലാണ് ബിസിസിഐയുമായി കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയോടെ ഇതിനായി നല്‍കിയ 140 കോടിയുടെ ബാങ്ക് ഗ്യാരണ്ടി തിരിച്ചുചോദിക്കുകയാണ് ബൈജൂസ്. ഇത് കേസിലാണ്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം ജനവരി ശമ്പളം വൈകിയതിനെച്ചൊല്ലിവിവാദമുണ്ടായത്. ഒരു മാസം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ചെലവാക്കുന്നത് 70 കോടി രൂപയാണ്. ജനവരിയില്‍ ശമ്പളം നല്‍കിയത് ഫെബ്രുവരിയിലാണ്. അങ്ങേയറ്റം കഷ്ടപ്പെട്ടാണ് ശമ്പളം നല്‍കുന്നതെന്ന് ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. മാത്രമല്ല, സാമ്പത്തിക ക്ലേശത്തിന് കാരണം ഒരു വിഭാഗം നിക്ഷേപകര്‍ കമ്പനിയ്‌ക്കെതിരെ തിരിഞ്ഞതിനാലാണെന്നും ബൈജു രവീന്ദ്രന്‍ ആരോപിക്കുന്നു. ബൈജൂസിലെ സിഇഒ പദവിയില്‍ നിന്നും വൈജു രവീന്ദ്രനെ മാറ്റാനും ഈ നിക്ഷേപകര്‍ ശ്രമിച്ചിരുന്നതായും ബൈജൂ രവീന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം ബൈജൂസില്‍ പണമിറക്കിയ അമേരിക്കയില്‍ നിന്നുള്ള ഏതാനും കമ്പനികള്‍ ബൈജു രവീന്ദ്രനെ സിഇഒ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബൈജൂസ് ഡയറക്ടര്‍ ബോര്‍ഡ് ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. ബൈജൂസ് അവകാശ ഓഹരി ഇറക്കി നിക്ഷേപകരില്‍ നിന്നും 1600 കോടി പിരിയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ വിവാദം ഉണ്ടായത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക