അയോദ്ധ്യ: പതിനൊന്ന് ദിവസം, 25 ലക്ഷം ഭക്തര്‍, പതിനൊന്ന് കോടി രൂപയിലേറെ കാണിക്ക. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് വന്‍ തീര്‍ത്ഥാടകപ്രവാഹം. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റാണ് വിസ്മയിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. എട്ടു കോടി രൂപയും കാണിക്ക വഞ്ചികളില്‍ ഭക്തര്‍ നിക്ഷേപിച്ചതാണ്. മൂന്നരക്കോടി രൂപയുടെ ദക്ഷിണ ചെക്കായും ഡിജിറ്റല്‍ പേമെന്റായും ലഭിച്ചതാണെന്ന് ട്രസ്റ്റ് ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത പറഞ്ഞു.
ഗര്‍ഭഗൃഹത്തിലേക്കുള്ള തീര്‍ത്ഥാടക പാതയിലായി നാല് കാണിക്കവഞ്ചികളാണ് ട്രസ്റ്റ് സ്ഥാപിച്ചത്. ഇതുകൂടാതെ പത്ത് കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരത്തോടെ പതിനൊന്ന് ബാങ്ക് ജീവനക്കാരും മൂന്ന് ട്രസ്റ്റ് ജീവനക്കാരും ചേര്‍ന്നാണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്. സിസിടിവി നിരീക്ഷണത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍.
വലിയ തണുപ്പിന്റെ അന്തരീക്ഷം പതുക്കെ മാറിത്തുടങ്ങുന്നതോടെ വരും ദിവസങ്ങളില്‍ വലിയ തീര്‍ത്ഥാടകപ്രവാഹമാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോദ്ധ്യയിലേക്ക് എട്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യ നിര്‍വഹിച്ചു. ദര്‍ഭംഗ, അഹമ്മദാബാദ്, ചെന്നൈ, ജയ്പൂര്‍, പാട്ന, ദല്‍ഹി, മുംബൈ, ബെംഗളൂരൂ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് സ്പൈസ്ജെറ്റ് സര്‍വീസ് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: