കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി ചൊവ്വാഴ്ച പരിഗണിക്കും.
ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികളായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സമാനസ്വഭാവമുള്ള 19 കേസില്‍ക്കൂടി ഇവര്‍ പ്രതികളാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതില്‍ മൂന്നു കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ഇവരെ കോടതി ശിക്ഷിച്ചിട്ടുണ്ട്.
കേസില്‍ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കമ്പനി ഉടമ പ്രതാപന്, ഭാര്യ ശ്രീന എന്നിവരെ കേസില്‍ പ്രതിചേര്‍ത്തു. ക്രിപ്റ്റോ കറന്‍സി വഴി 482 കോടി രൂപ പ്രതികള്‍ സമാഹരിച്ചിരുന്നു.
മണി ചെയിന്‍ തട്ടിപ്പ് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ്.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് െ്രെപവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിക്ക് കേരളത്തില്‍ 78 ശാഖകളും ഇന്ത്യയില്‍ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിപ്റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയുണ്ട്. നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതല്‍ സമയവും വേണമെന്നും ചേര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഒ.ടി.ടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറന്‍സി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്ന് വ്യാമോഹിപ്പിച്ചും പ്രതികള്‍ 1157 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 127 കോടിയുടെ നികുതി വെട്ടിച്ചതിന് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: