ന്യൂദല്‍ഹി: ധനസഹായം ലഭിക്കുന്നതിന് രാജ്യത്തെ എല്ലാ കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാക്ക് (നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍) റാങ്കിങ് പ്രക്രിയയുടെ ഭാഗമാവണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്.
നാക്കിന്റെയോ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്(എന്‍ബിഎ)യുടേയോ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) ന്റെയോ റാങ്കിങ് നേടിയിരിക്കണം. കോളജുകളില്‍ അനുവദിച്ച അദ്ധ്യാപക പോസ്റ്റുകളില്‍ 75 ശതമാനം നിയമനം നടന്നിരിക്കണമെന്നും അദ്ധ്യാപകര്‍ക്ക് കേന്ദ്ര-സംസ്ഥാന ശമ്പളനിരക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഇന്നലെ ചേര്‍ന്ന നാക്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ദ്വിവിധ അക്രഡിറ്റേഷന് സംവിധാനം നാലുമാസത്തിനകം നടപ്പാക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനം അക്രഡിറ്റേഷനോടുകൂടിയോ അക്രഡിറ്റേഷന് ഇല്ലാതെയോ തുടരാം എന്നതാണ് ബൈനറി അഥവാ ദ്വിവിധ സംവിധാനം. നിലവിലെ അപേക്ഷകര്‍ക്കും പുതിയ അപേക്ഷകര്‍ക്കും ഇപ്പോഴുള്ള സംവിധാനം തുടരാനും ദ്വിവിധ അക്രഡിറ്റേഷന് രീതിയിലേക്ക് മാറാനും കഴിയും. അക്രഡിറ്റേഷന് ലഭിക്കുന്ന സ്ഥാപനങ്ങളെ ലെവല്‍ ഒന്നു മുതല്‍ അഞ്ചു വരെയായി വേര്‍തിരിക്കും. ദേശീയതലത്തിലെ മികവിന്റെ കേന്ദ്രങ്ങള്‍ക്ക് ലെവല്‍ 4 നല്‍കും. ലെവല്‍ 5 ലഭിക്കുന്നത് ആഗോള മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നുവരുന്ന സ്ഥാപനങ്ങള്‍ക്കാണ്. 2024 ഡിസംബര്‍ മാസത്തിന് മുമ്പായി ഇതും നടപ്പാക്കും.
വിദ്യാര്‍ത്ഥികളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ സമഗ്രമാക്കി വണ്‍ നേഷന്‍ വണ്‍ ഡേറ്റ പ്ലാറ്റ്ഫോമും നാക്ക് തയാറാക്കുന്നുണ്ട്. മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ രാധാകൃഷ്ണന് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ നടന്ന നാക്ക് കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം നേടുന്നവര്‍ ആ പ്രായപരിധിയിലുള്ള 27 ശതമാനം പേരാണ്. ഇത് 2030 ആവുന്നതോടെ 50 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും പുതിയ നടപടികള്‍ ഇതിന്റെ ഭാഗമാണെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: