Categories: Kerala

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നു വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ഥിനി മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: കല്യാണ്‍ നഗര്‍ ചെല്ലിക്കെരെയിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ നാലുവയസുകാരി ജിയന്ന ആന്‍ ജിജോ ആണ് മരിച്ചത്. ബെംഗളൂരുവില്‍ ചെല്ലക്കരയിലെ ഡല്‍ഹി പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ജിയാന്ന. ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് കാരണമായത് എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഹെന്നൂര്‍ പോലീസ് കേസെടുത്തു. കുട്ടി ഓടി കളിക്കുന്നതിനിടെ സ്‌കൂളിലെ ചുവരില്‍ തലയിടിച്ചു തെറിച്ചു നിലത്തു വീണെന്നും നിര്‍ത്താതെ ഛര്‍ദിക്കുകയാണെന്നുമാണ് തിങ്കളാഴ്ച ഉച്ചയ്‌ക്ക് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ച് അറിയിച്ചത്. ഉടന്‍ സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ കണ്ടത് തലയ്‌ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെയാണ്.

ഗുരുതര പരിക്കേറ്റിട്ടും കുട്ടിയെ തൊട്ടടുത്ത ക്ലിനിക്കില്‍ മാത്രം ചികിത്സയ്‌ക്കായി എത്തിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തതെന്ന് ജിയന്നയുടെ മാതാപിതാക്കളായ ജിറ്റോ ജോസഫും ബിനിറ്റ തോമസും ആരോപിച്ചു.

കുട്ടികളെ നോക്കാന്‍ അധികൃതര്‍ ചുമതലപ്പെടുത്തിയ ആയമാരുടെ നോട്ടക്കുറവ് കൊണ്ടാണ് കുട്ടി ദുരന്തത്തിനിരയായതെന്ന് കരുതുന്നു. കുട്ടി വീണത് ചുവരില്‍ തട്ടിതെറിച്ചാണെന്ന മാനേജ്മെന്റിന്റെ വിശദീകരണം കള്ളമാണെന്നാണ് ആരോപണം. ആയമാര്‍ ശ്രദ്ധിക്കാതായതോടെ കുട്ടി സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ എത്തുകയും അവിടെ നിന്ന് വീഴുകയുമാണ് ഉണ്ടായതെന്ന് ജിയന്നയുടെ അച്ഛന്‍ ജിറ്റൊ ടോമി ജോസഫ് ആരോപിച്ചു.

സ്‌കൂളിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്ന അധികൃതരുടെ വിശദീകരണം ദുരൂഹമാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ സ്‌കൂളിന്റെ അലംഭാവം ചൂണ്ടിക്കാട്ടി പരാതിയുമായി രക്ഷിതാക്കള്‍ സമീപിച്ചതോടെ ഹെന്നൂര്‍ പോലീസ് സ്‌കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. സ്‌കൂളിലെ രണ്ട് ആയമാരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്നാണോ ചുവരില്‍ തട്ടിയാണോ വീണതെന്ന കാര്യത്തില്‍ പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സ്‌കൂളിലെ അധ്യാപ
ക – അനധ്യാപക ജീവനക്കാരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ആരാഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് വീഴുമ്പോള്‍ ഉണ്ടാകാന്‍സാധ്യതയുള്ള പരുക്കാണ് കുട്ടിക്കുണ്ടായിരിക്കുന്നതെന്നുഡോക്ടര്‍മാര്‍ അറിയിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.

Recent Posts