കണ്ണൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പ്രധാനാദ്ധ്യാപകന്റെ പേരില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ നിര്‍ദേശം. ഈ ലൈസന്‍സ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രധാനാദ്ധ്യാപകര്‍, പാചകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വിവിധ ജില്ലകളിലെ സ്കൂളുകളില്‍ എത്തി നോട്ടീസ് നല്‍കുകയാണ്. സര്‍ക്കാര്‍ നടപടി അപ്രായോഗികമാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പന്ത്രണ്ടായിരത്തില്‍ പരം വിദ്യാലയങ്ങളില്‍ നടക്കുന്ന പദ്ധതി കച്ചവടത്തിന്റെ സ്വഭാവത്തിലല്ലെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. അതിനാല്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ആക്ട്/റൂള്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. മാവേലിസ്റ്റോര്‍ വഴി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അരിയും ഇതര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും പാചക വാതകവുമാണ് ഉപയോഗിക്കുന്നത്.
സ്കൂളുകളില്‍ എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പ്രധാനാദ്ധ്യാപകന്റെ മാത്രം ബാധ്യതയായി കാണുന്നത് അംഗീകരിക്കില്ലെന്ന് അസോസിയേഷന് പറയുന്നു.
പദ്ധതിക്ക് ലഭിച്ച തുക മതിയാകാത്ത സാഹചര്യത്തില്‍ പ്രധാനാദ്ധ്യാപകര്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദവും ചെലവും ഉണ്ടാക്കുന്ന നടപടികളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പി
ന്മാറണം. വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. താനൂര്‍ സബ് ജില്ലയിലെ ഒരു സ്കൂളില്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം അഞ്ച്ലക്ഷം രൂപ പിഴ ചുമത്തി പാചകത്തൊഴിലാളിക്ക് നോട്ടീസ് നല്കി.
പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടില്ലെന്നും വകുപ്പുതല നിര്‍ദേശമോ ഉത്തരവോ ഉണ്ടാകുന്നതുവരെ ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ലൈസന്‍സില്ലാത്തതിന്റെ പേരില്‍ നടപടി തുടരുകയാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് പ്രധാനാദ്ധ്യാപകന്റെ പേരില്‍ ലൈസന്‍സ് വേണമെന്നതടക്കമുള്ള അപ്രായോഗിക നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: