ഇന്ന് ജനുവരി ഒന്ന്. ലോകമെങ്ങും ആംഗല മാസപ്രകാരമുള്ള പുതുവത്സരപ്പിറവി ആഘോഷിക്കുന്നു. എന്നാല്‍, ഭാരതത്തെ സംബന്ധിച്ച് ഇന്നു പിറക്കാന്‍ പോകുന്നതു പുതുവത്സരമല്ല, പുതുയുഗം തന്നെയാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്ന വര്‍ഷമാണിത്. ഭാരതത്തിന്റെ ഉയിര്ത്തെഴുനേല്പിന്റെ യുഗം ഇവിടെ തുടങ്ങുന്നു. ഈ ജനുവരി 22ന് അയോദ്ധ്യയില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് രാജ്യവും ലോകമെങ്ങുമുള്ള രാമഭക്തരും ഒരുങ്ങിക്കഴിഞ്ഞു. ജന്മഭൂമിയില് ബാലകരാമന് പ്രതിഷ്ഠിക്കപ്പെടുന്ന മുഹൂര്‍ത്തം. ഭാരതീയര്‍ക്ക് സ്വത്വത്തിലേയ്ക്കുള്ള മടക്കത്തിന്റേയും സ്വാഭിമാനത്തിലേയ്ക്കുള്ള ചുവടുവയ്പിന്റേയും നാളുകളാണിനി. വൈദേശികമായ കടന്നു കയറ്റത്തിന്റേയും അടിച്ചമര്‍ത്തലുകളുടേയും അഞ്ചു നൂറ്റാണ്ടു നീണ്ട ഇരുട്ടിനെ പിന്തള്ളി രാഷ്ട്രമനസ്സ് ഉണര്ന്നെഴുനേല്ക്കുകയായി. ലോക തീര്‍ഥാടന കേന്ദ്രമായി അയോദ്ധ്യമാറാന് പോകുന്നു. എത്രയോ തലമുറകള്‍ നീണ്ട പോരാട്ടങ്ങളുടേയും കാത്തിരിപ്പിന്റേയും പ്രതീക്ഷകളുടേയും സാക്ഷാത്ക്കാരം വിളിപ്പാടകലെ നില്ക്കുന്നു. കടന്നുപോയ തലമുറകള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കും ഇടയില്‍ ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ജീവിക്കാന്‍ കഴിഞ്ഞ അനുഗ്രഹീത തലമുറയാണ് ഇന്നു ഭാരതത്തിലുള്ളത്. ഇനി 21 ദിവസം മാത്രം. വനവാസത്തിനു ശേഷമുള്ള ശ്രീരാമന്റെ മടങ്ങിവരവിനായും രാമരാജ്യത്തിന്റെ പിറവിക്കായും 14 വര്‍ഷം കാത്തിരുന്ന അയോദ്ധ്യയുടെ മനസ്സാണ് ഇന്നു ഭാരതത്തിന്. ഓരോ മനസ്സും രാമക്ഷേത്രമാകും. ഓരോ കുടുംബവും അയോദ്ധ്യയാകും. രാഷ്ട്രത്തെയാകെ ഒന്നായി കോര്‍ത്തിണക്കുന്ന വികാരമായി മാറിയിരിക്കുന്ന രാമന്. സുവര്ണകാലത്തിലേയ്ക്കുള്ള കാല്‍വയ്പാണിത്.
അത്ഭുതകരമായ മാറ്റമാണ് അയോദ്ധ്യയില്‍ പ്രകടമാകുന്നത്. വികസനം എന്ന മാഹാപ്രക്രിയ ഒരു വശത്തു നടക്കുമ്പോള്‍ത്തന്നെ, ഹിന്ദു സ്വാഭിമാനത്തിന്റെ കേന്ദ്രബിന്ദുവായി ആ പുണ്യഭൂമി മാറിക്കഴിഞ്ഞു. മര്യാദാപുരുഷോത്തമനും ഉത്തമ ഭരണാധികാരിയും ധര്‍മ്മപാത കൈവിടാത്തവനുമായ രാമന്റെ രാജ്യമായി ഭാരതം മാറാന്‍ പോകുന്നു. രാമരാജ്യത്തിന്റെ പിറവി യാഥാര്‍ഥ്യമാകുന്നു. അതിന്റെ ആവേശത്തുടിപ്പ് രാജ്യമാകെ പ്രകടമായിക്കഴിഞ്ഞു. രാഷ്ട്രം ഒന്നാകെ ഇന്നുണരും. മഹാസമ്പര്‍ക്കത്തിന്റെ ദിനങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഭാരതത്തിലെ എല്ലാ കുടുംബങ്ങളിലും, രാമന്റെ സേവകരായി സന്നദ്ധ പ്രവര്‍ത്തകര്‍ എത്തും. രാമനാമങ്ങളും ഭജനകളുംകൊണ്ട് ഇനിയുള്ള നാളുകള്‍ മുഖരിതമാകും. പതിനായിരക്കണക്കിനു ക്ഷേത്രങ്ങള്‍ ദീപമാലകളാല്‍ അലംകൃതമാകും. ഒരു രാഷ്ട്രമാകെ രാമന് എന്ന ഒരു ബിന്ദുവില്‍ സംഗമിക്കും. ദൃഢനിശ്ചയവും ദേശീയ ബോധവും പ്രവര്‍ത്തിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ അപ്രാപ്യമായതൊന്നുമില്ലെന്നു ഭാരതം ഇതോടെ തെളിയിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ തിരിച്ചടികളില്‍ പതറാതെ, മാറിമാറിവന്ന തലമുറകള്‍ നടത്തിയ പോരാട്ടത്തിന്റെ ചരിത്രം വരും കാലത്ത് രാഷ്ട്രത്തിനു കരുത്തു പകര്‍ന്നുകൊണ്ട് രേഖപ്പെടുത്തപ്പെട്ടുകിടക്കും. അതായിരിക്കും ഇനിവരുന്ന തലമുറകള്‍ക്ക് അയോദ്ധ്യ നല്കുന്ന ഏറ്റവും വലിയ സംഭാവന. ജാതിമത വ്യത്യാസങ്ങളല്ല, ദേശീയവും വൈദേശികവുമായ ചിന്തകളാണ് പോയകാലത്തു പരസ്പരം പോരാടിയിരുന്നത്. ദേശീയ പുരുഷന്മാരേയും തനതു സംസ്കൃതിയേയും സംരക്ഷിക്കുന്നതില്‍, സ്വാതന്ത്ര്യാനന്തര കാലത്തും ഭരണാധികാരികള്‍ക്കു പിഴച്ചപ്പോള്‍ ഭാരതം അടിമത്തത്തിലേയ്ക്കുതന്നെ വഴുതിവീണുപോയി. ബോധപൂര്‍വം തമസ്കരിക്കപ്പെട്ട വലിയൊരു ചരിത്രം ഈ നാടിനുണ്ട്. വിദേശാധിപത്യം അവസാനിച്ചിടത്ത്, മാനസികമായ ഈ അടിമത്തം നിയന്ത്രണം ഏറ്റെടുത്തു. ദേശീയബോധം ഉള്ളിലുറച്ചവര് അതിനെതിരെ നടത്തിയ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു അയോദ്ധ്യതന്നെയായിരുന്നു. സ്വത്വബോധത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ അടിത്തറയും അയോദ്ധ്യതന്നെ.
വ്യത്യസ്ത സമീപനങ്ങളും ചിന്തകളും ലോക നിയമമാണല്ലോ. ഭാരതം എന്നും അതിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഈ ശുഭകാര്യത്തിലും അതിനു വ്യത്യാസമില്ല. എതിര്‍പ്പുകളെയും പോരാട്ടങ്ങളേയും നിയമ യുദ്ധങ്ങളേയും മറികടന്നാണല്ലോ ഈ ദിനം യാഥാര്‍ഥ്യമാകാന്‍ പോകുന്നതും. രാമനും രാമക്ഷേത്രവും അയോദ്ധ്യയുമാണ് ഇന്ന് രാജ്യത്തെ വലിയ ചര്‍ച്ചാവിഷയം. ലോകം ഉറ്റുനോക്കുന്നതും അതു തന്നെ. അതും ഒരു രാമചിന്തതന്നെ എന്നു തന്നെ കരുതാം. രാമന് എല്ലാമനസ്സുകളിലും ജീവിക്കുന്നു എന്നതിന്റെ വര്‍ത്തമാനകാല ദൃഷ്ടാന്തമായി വേണം അതിനേയും കാണാന്‍. ശ്രീരാമ പട്ടാഭിഷേകത്തെക്കുറിച്ച് വടക്കുംകൂര്‍ രാജരാജ വര്‍മ കുറിച്ച വരികള്‍ ഒരിക്കല്‍ക്കൂടി യാഥാര്‍ഥ്യമാകുന്നു:
രാമന് രാമന് രാമനെന്നായ്
സംസാരം നാട്ടിലെങ്ങുമേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: