ന്യൂദല്‍ഹി: കഴിഞ്ഞവര്‍ഷത്തെ രാജ്യത്തിന്റെ നേട്ടങ്ങളും പുതുവര്‍ഷത്തില്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനാവശ്യമായ നിര്‍ദേശങ്ങളും ജനങ്ങളുമായി പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതശൈലീ രോഗങ്ങളെ നേരിടാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ യുവാക്കള്‍ സ്വീകരിക്കണമെന്ന് മന് കീ ബാത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യം ഏറെ നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. കായികമേഖലയിലും ശാസ്ത്ര, സാമ്പത്തിക മേഖലകളിലുമെല്ലാം ഭാരതം വലിയ മുന്നേറ്റം നടത്തി. ആഗോളതലത്തിലെ ഇന്നവേഷന്‍ ഹബ്ബായി രാജ്യം ഉയരുകയാണ്. ഏഷ്യന്‍ ഗെയിംസിലെയും പാരാഗെയിംസിലെയും മെഡല്‍ നേട്ടങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. വരുന്ന പാരീസ് ഒളിംപിക്സിലും ഭാരത കായികതാരങ്ങള്‍ക്ക് വലിയ മുന്നേറ്റമുണ്ടാകും. ചന്ദ്രയാന്റെ വിജയവും നാരീശക്തി വന്ദന്‍ നിയമം പാസാക്കിയതും നേട്ടങ്ങളാണ്.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയരാന്‍ രാജ്യത്തിനായി. ജി20 ഉച്ചകോടിയുടെ വിജയവും ആസാദി കാ അമൃത മഹോത്സവവും മേരീ മാട്ടി മേരാ ദേശ് പരിപാടികളുടെ ജനപങ്കാളിത്തവും ശ്രദ്ധേയമായി. രാജ്യത്ത് പുതുതായി നിര്‍മ്മിച്ച 70,000 അമൃത തടാകങ്ങള്‍ ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ്.
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ സംബന്ധിച്ചും വ്യായാമത്തിനായും മാനസികാരോഗ്യ സംരക്ഷണത്തിനായുമുള്ള ആപ്പുകളടക്കം വലിയ വിപ്ലവമാണ് ആ മേഖലയില്‍ രാജ്യത്തുണ്ടായിരിക്കുന്നത്. ഫിറ്റ് ഇന്ത്യ എന്ന പദ്ധതിയുടെ സാക്ഷാത്കാരത്തിനായി നൂതന ആരോഗ്യ സംരക്ഷണ സ്റ്റാര്‍ട്ടപ്പുകള്‍ സഹായിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സദ്ഗുരു ജഗ്ഗി വാസുദേസ്, ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍, വിശ്വനാഥന് ആനന്ദ്, അക്ഷയ്കുമാര്‍ എന്നിവരുടെ ആരോഗ്യ സംരക്ഷണ സന്ദേശങ്ങളും മന് കീ ബാത്തില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: