ലാഹോര്‍: 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ പുതിയ രാഷ്‌ട്രീയ മുന്നണി സംഘടന ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പാകിസ്ഥാനിലുടനീളമുള്ള മിക്ക ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) സ്ഥാപകനായ സയീദ്, നിരോധിത ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) മറ്റ് ചില നേതാക്കള്‍ക്കൊപ്പം ഒന്നിലധികം ഭീകര ധനകാര്യ കേസുകളില്‍ വര്‍ഷങ്ങളായി ശിക്ഷിക്കപ്പെട്ട് 2019 മുതല്‍ ജയിലിലാണ്.
പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗ് (പിഎംഎംഎല്‍) പാര്‍ട്ടി സയീദ് സ്ഥാപിച്ചത് ഇതൊരു രാഷ്‌ട്രീയ പാര്‍ട്ടിയാണെന്ന് പറഞ്ഞുകൊണ്ടാണ്. പിഎംഎംഎല്ലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ‘കസേര’യാണ്. ഈ പാര്‍ട്ടിയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മത്സരിക്കുന്നത്. ദേശീയ, പ്രവിശ്യാ അസംബ്ലി സീറ്റുകളില്‍ മിക്കയിടത്തും തന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ടെന്ന് പിഎംഎംഎല്‍ പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അഴിമതിക്ക് വേണ്ടിയല്ല, ജനങ്ങളെ സേവിക്കാനും പാക്കിസ്ഥാനെ ഇസ്ലാമിക ക്ഷേമ രാഷ്‌ട്രമാക്കാനുമാണ് ഞങ്ങള്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫും മത്സരിക്കുന്ന എന്‍എ130 ലാഹോറിലെ സ്ഥാനാര്‍ത്ഥിയാണ് സിന്ധു.
സയീദിന്റെ മകന്‍ തല്‍ഹ സയീദ് ലാഹോറിലെ എന്‍എ127 മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. അതേസമയം സയീദിന്റെ സംഘടനയുമായുള്ള പാര്‍ട്ടിയുടെ ബന്ധം സിന്ധു നിഷേധിച്ചു. പിഎംഎംഎല്ലിന് ഹാഫിസ് സയീദിന്റെ പിന്തുണയില്ലെന്ന് അദ്ദേഹം തിങ്കളാഴ്ച അവകാശപ്പെട്ടു.
2018ല്‍ മില്ലി മുസ്ലീം ലീഗ് (എംഎംഎല്‍) ആയിരുന്നു ജെയുഡിയുടെ രാഷ്‌ട്രീയ മുഖം. ഭൂരിഭാഗം സീറ്റുകളിലും, പ്രത്യേകിച്ച് പഞ്ചാബ് പ്രവിശ്യയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. 2024 ലെ തെരഞ്ഞെടുപ്പിനായി, എംഎംഎല്‍ നിരോധനം മൂലം പിഎംഎംഎല്‍ രൂപീകരിച്ചു. യുഎന്‍ ഭീകരനായി പ്രഖ്യാപിച്ച സയീദിന് യുഎസ് 10 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കര്‍ഇതൊയ്ബയുടെ (എല്‍ഇടി) മുന്നണി സംഘടനയാണ് സയീദിന്റെ നേതൃത്വത്തിലുള്ള ജെയുഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക