Categories: India

അയോധ്യ പ്രാണപ്രതിഷ്ഠ: എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ക്ഷണിച്ച് വിഎച്ച്പി; വരാന്‍ പരമാവധി ശ്രമിക്കുമെന്ന് നേതാക്കള്‍

പ്രായവും ആരോഗ്യവും കണക്കിലെടുത്ത് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് രണ്ട് നേതാക്കളോട് ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് ഇത്.

Published by

ന്യൂദല്‍ഹി: അടുത്ത മാസം നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനിയെയും മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷിയെയും വിശ്വഹിന്ദു പരിഷത്ത് ക്ഷണിച്ചു. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് രണ്ട് നേതാക്കളോട് ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് ഇത്.

ജനുവരി 22ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് രണ്ട് ബിജെപി പ്രവര്‍ത്തകരും പറഞ്ഞതായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കക്കാരായ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. വരാന്‍ പരമാവധി ശ്രമിക്കുമെന്ന് ഇരുവരും പറഞ്ഞുവെന്നും വിഎച്ച്പി അധ്യക്ഷന്‍ അലോക് കുമാര്‍ എക്‌സില്‍ പറഞ്ഞു.

96 വയസ്സുള്ള അദ്വാനിയും അടുത്ത മാസം 90 വയസ്സ് തികയുന്ന ജോഷിയും രാമക്ഷേത്ര നിര്‍മ്മാണത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരാണ്. ഇരുവരുടെയും ആരോഗ്യം കണക്കിലെടുത്ത് ഇവരോട് പ്രാണപ്രതിഷ്ഠക്ക് എത്തേണ്ടതില്ലെന്ന് നേരത്തെ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അദ്യര്‍ത്ഥിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും അടുത്ത വര്‍ഷം ജനുവരി 15നകം പൂര്‍ത്തിയാകും. പ്രാണപ്രതിഷ്ഠാ പൂജ ജനുവരി 16ന് ആരംഭിച്ച് 2024 ജനുവരി 22 വരെ തുടരുമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക