തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിനുള്ള പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പൂരം എക്സിബിഷനില്‍ നിന്നുള്ള വരുമാനം. അഞ്ച് മുതല്‍ ആറ് കോടി വരെ പൂരം എക്സിബിഷനില്‍ നിന്നും ലാഭം കിട്ടാറുണ്ട്. പൂരത്തിനുള്ള ചെലവ് നടത്തുന്നതില്‍ ഈ വരുമാനം പ്രധാനമാണ്.
പക്ഷെ ഇക്കുറി ദേവസ്വം ബോര്‍ഡ് തൃശൂര്‍ എക്സിബിഷന് വേദിയൊരുക്കാനുള്ള പാറമേക്കാവിന് പിന്നിലുള്ള ഇടത്തിന് സാധാരണ നല്കിവരാറുള്ളതിന്റെ ആറിരട്ടി വാടക ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 42000 രൂപയാണ് നല്കിയിരുന്നതെങ്കില് ഇക്കുറി രണ്ടരക്കോടിയോളം പൂരം എക്സിബിഷന് ഒരുക്കാനുള്ള ഭൂമിയ്ക്കുള്ള വാടകയായി ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നു. ഇത്രയും വാടക നല്കി പൂരം എക്സിബിഷന് നടത്തിയാല്‍ തുച്ഛമായ വരുമാനമേ നീക്കിവെപ്പായി കാണൂ. ഇത് തൃശൂര്‍ പൂരത്തെ ഇക്കുറി ബാധിച്ചേക്കുമെന്ന് ആശങ്ക ഉയരുകയാണ്.
പ്രതികാരബുദ്ധിയോടെ പൂരം എക്സിബിഷനുള്ള വാടക കൂത്തനെ ഉയര്‍ത്തിയതിന് പിന്നിലെ ചേതോവികാരം മനസ്സിലാകുന്നില്ല. സാധാരണ എല്ലാവര്‍ഷവും പത്ത് ശതമാനത്തോളം വര്‍ധന എന്നതാണ് നാട്ടുനടപ്പ്. പകരം ആറിരട്ടിയോളം അധികം ആവശ്യപ്പെടുന്നതില്‍ ഒരു തത്വദീക്ഷയുമില്ല.
തൃശൂര്‍ പൂരത്തിന് പിരിവെടുക്കാറില്ല. തൃശൂര്‍ എക്സിബിഷന് വരുമാനം തന്നെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തൃശൂര്‍ എക്സിബിഷനില്‍ പ്രദര്‍ശന സ്റ്റാളുകള്‍ക്ക് പരമാവധി തുകയാണ് ഈടാക്കുന്നത്. ഇത് ഇനി ഇക്കുറി കൂട്ടാനാവില്ല എന്നതാണ് സ്ഥിതി. വാടക കുറയ്ക്കാനയി ദേവസ്വത്തില്‍ സമ്മര്‍ദ്ദശ്രമം നടക്കുന്നുണ്ട്. അത് വിജയം കണ്ടാലേ തൃശൂര്‍ പൂരം നടക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍. പൂരത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് കഴിഞ്ഞ തവണ പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ പണം കിട്ടിയിട്ടില്ല. ഇത്തവണ ഏപ്രില്‍ 19നാണ് പൂരം. അതിന് രണ്ട് മാസം മുന്‍പ് മുതല്‍ ആരംഭിക്കേണ്ടതാണ് പൂരം എക്സിബിഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: