Categories: India

രാഹുലിന്റെ ജാതി സെന്‍സസ് ചവിട്ടുകുട്ടയില്‍ എറിഞ്ഞ് പൊതുജനം; സ്വീകരിച്ചത് ബിജെപിയുടെ വികസന രാഷ്‌ട്രീയം; കോണ്‍ഗ്രസ് പതനം തുടരുന്നു

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലാം തവണയും ബിജെപി വിജയിച്ചതോടെ കോണ്‍ഗ്രസിനെ തുടച്ചുനീക്കപ്പെട്ടു.

Published by

ന്യൂദല്‍ഹി: ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗിലും സോഷ്യല്‍ സ്‌കീം ഫോര്‍മുലയ്‌ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനം നഷ്ടപ്പെടുന്നതാണ് കാണാന്‍ സാധിച്ചത്. നിലവില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനം.

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലാം തവണയും ബിജെപി വിജയിച്ചതോടെ കോണ്‍ഗ്രസിനെ തുടച്ചുനീക്കപ്പെട്ടു. നിലവിലെ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ബിജെപിയും ചേര്‍ന്ന് സംസ്ഥാനം തൂത്തുവാരിയാണ് വിജയം കൈവരിച്ചത്.

രാജസ്ഥാനില്‍ ഭരണം വിട്ടുപോകുന്നതാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ മനസ്സിലായത്. അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇതോടെ രണ്ടു സംസ്ഥാനങ്ങളിലെ ഭരണം കൂടിയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ്, സോഷ്യല്‍ സ്‌കീം ഫോര്‍മുലയ്‌ക്ക് മറുപടിയില്ലത്തതാണ് കോണ്‍ഗ്രസ് തോല്‍വിയുടെ കാരണം. 78 കാരനായ കമല്‍നാഥിന്റെയും 76 കാരനായ ദിഗ്‌വിജയ സിംഗിന്റെയും പഴയ തന്ത്രങ്ങള്‍ക്ക് മോദി തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല എന്നത് വിവിധ സ്ഥാനാര്‍ത്ഥി തോല്‍വികളിലൂടെ പ്രകടമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരും ലോക്‌സഭാ എംപിമാരും നടത്തിയ പ്രചാരണ പരിപാടികളും മികച്ച വിജയം ബിജെപിക്ക് കൈവരിക്കാന്‍ കാരണമായി. നിരവധി സൗജന്യങ്ങള്‍ ഉള്‍പ്പെടെയുള്ള 11 ഉറപ്പുകള്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്.

എന്നാല്‍ വോട്ടിങ്ങിനെ ഇതിന് സ്വാധീനിക്കാന്‍ സാധിച്ചില്ല. അതേസമയം ബിജെപി ഇതിനകം തന്നെ നിരവധി സാമൂഹിക പദ്ധതികളുടെ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കി ‘ലാഡ്‌ലി ബെഹ്‌ന’ പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈ തോല്‍വികള്‍ കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ‘ജാതി സെന്‍സസ്’ എന്നത് ഒരു തുറുപ്പ് ചീട്ടു പോലെയായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിച്ചത്.

കോണ്‍ഗ്രസിന്റെ ഭാഗമായ ബീഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ ജാതി ഘടന നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു അഭ്യാസം നടത്തിയതിന് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജാതി സെന്‍സസ് പ്രാരണ തന്ത്രമാക്കിയത്.

എന്നാല്‍ അതിന് യാതൊരു ഫലവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ജാതിക്ക് പുറത്തായിരുന്നു ബിജെപിയുടെ വികസന ജനസേവന പ്രവര്‍ത്തനങ്ങളുടെ അംഗീകാരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക