Categories: World

നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായി കരാർ ഒപ്പിട്ടു; കൃഷി മന്ത്രാലയ ജീവനക്കാരെ പിരിച്ചുവിട്ട് പരാഗ്വേ സർക്കാർ

Published by

പരാഗ്വേ: നിത്യാനന്ദയുടെ “യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ” യിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടതിന് പരാഗ്വേയിലെ കൃഷി മന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് അർണാൾഡോ ചമോറോയെ പുറത്താക്കി. ഭാരതത്തിൽ ഒന്നിലധികം കേസുകളിൽ തിരയുന്ന സ്വയം പ്രഖ്യാപിത ആൾദൈവമാണ് നിത്യാനന്ദ.

പരാഗ്വോയെ സഹായിക്കാൻ നിരവധി പദ്ധതികളാണ് “യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ”യുടെ ഉദ്യോഗസ്ഥർ അവതരിപ്പിച്ചത്. ഈ രാജ്യം തെക്കേ അമേരിക്കൻ ദ്വീപാണെന്ന് തെറ്റിദ്ധരിച്ചാണ് കരാ റിൽ ഏർപ്പെട്ടതെന്ന് അർണാൾഡോ പറയുന്നു. എന്തായാലും ഭാരതം തെരയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം സ്ഥാപിച്ച രാജ്യവുമായി കരാ റിലേർപ്പെതിനെതിരെ സോഷ്യൽ മീഡിയയിൽ അർണോൾഡിനെതിരെ ട്രോളുകൾ നിറയുകയാണ്.

നിലവിലില്ലാത്ത രാജ്യത്തിന്റെ വ്യാജ പ്രതിനിധി സംഘം തന്റെ മന്ത്രി കാർലോസ് ഗിമെനെസിനെയും കണ്ടതായി അർണാൾഡോ ചമോറോ പറയുന്നു. കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് പരിഗണിക്കാനും ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെ വിവിധ അന്താരാഷ്‌ട്ര സംഘടനകളിൽ ഒരു പരമാധികാരവും സ്വതന്ത്രവുമായ രാജ്യമെന്ന നിലയിൽ അതിന്റെ ഭരണത്തെ പിന്തുണയ്‌ക്കാനും പരാഗ്വേ സർക്കാരിനോട് ശുപാർശ ചെയ്തതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

പരാഗ്വേ മന്ത്രാലയത്തിന്റെ ചിഹ്നവും മുദ്രയുമുള്ള ഔദ്യോഗിക ലെറ്റർഹെഡിൽ, “ഹൈന്ദവമതത്തിനും മാനവികതയ്‌ക്കും റിപ്പബ്ലിക് ഓഫ് പരാഗ്വേയ്‌ക്കും” നൽകിയ സംഭാവനകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് ചമോറോ “കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പരമാധികാരിയായ നിത്യാനന്ദ പരമശിവത്തിന്” കത്ത് നൽകിയിരുന്നു.

2023 ഫെബ്രുവരിയിൽ ജനീവയിൽ നടന്ന യുണൈറ്റഡ് നേഷൻസ് കമ്മിറ്റിയുടെ രണ്ട് യോഗങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധികൾ പങ്കെടുക്കുകയും അമേരിക്കയിലെയും കാനഡയിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. റിച്ച്മണ്ട്, വിർജീനിയ, ഡേടൺ, ഒഹായോ, ബ്യൂണ പാർക്ക്, ഫ്ലോറിഡ തുടങ്ങിയ 30-ലധികം യുഎസ് നഗരങ്ങളുമായി ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ ‘സാംസ്കാരിക പങ്കാളിത്തം’ സ്ഥാപിക്കുകയും ചെയ്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by