Categories: Entertainment

‘അന്ന് മരിച്ചുപോയാൽ മതിയെന്ന് തോന്നി’: ടൊവിനോ തോമസ്;’ആ വിഷമം കൊല്ലങ്ങളായി എന്റെ ഉള്ളിലുണ്ടായിരുന്നു

ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്‌.

Published by

കരിയറിലും ഏറ്റവും മികച്ച സമയത്തിലൂടെയാണ് ടൊവിനോ ഇപ്പോൾ കടന്നു പോകുന്നത്. അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളായ തല്ലുമാലയും 2018 വമ്പൻ ഹിറ്റുകളായി മാറിയിരുന്നു. ഇതിൽ 2018 ഓസ്കാറിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനിടെ ഇപ്പോഴിതാ 2018 സിനിമ ഇറങ്ങിയതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം കണ്ട് തന്റെ കണ്ണു നിറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ. പ്രളയ സമയത്തെ വിവാദങ്ങൾ കാരണമാകും അതുകൂടി ചേർത്ത് ആളുകൾ സ്നേഹം നൽകിയതെന്നും ടൊവിനോ തോമസ് പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്‌.

‘2018 ഇറങ്ങുന്ന ദിവസം ഞാൻ കുടുംബത്തോടൊപ്പം വിദേശത്ത് ടൂർ പോയിരിക്കുകയായിരുന്നു. റിലീസ് ദിവസം ഞാൻ ഫോണിൽ നിന്നും മാറിയിട്ടില്ല, കാരണം എന്നെ പറ്റി ആളുകൾ നല്ലത് പറയുകയാണ്. കുറേക്കാലമായി ആളുകൾ അങ്ങനെ നല്ലത് പറഞ്ഞിട്ട് ഒരു വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും ആളുകൾ നമ്മളെ പറ്റി പറയുന്നത് കേൾക്കാൻ ഇഷ്ടമുണ്ട്. ഐക്യകണ്ഠേന എന്നെ പറ്റി നല്ലത് പറഞ്ഞിരിക്കുന്നത് ഒരുപക്ഷേ 2015ൽ എന്ന് നിന്റെ മൊയ്തീൻ ഇറങ്ങിയപ്പോഴായിരിക്കും,’

‘അതിന് ശേഷം ഞാൻ ക്രേവ് ചെയ്തിട്ടുള്ള സാധനമുണ്ട്. അത് കിട്ടിയത് 2018 വന്നപ്പോഴാണ് 2018 പ്രളയത്തിന് ശേഷം എനിക്ക് വിഷമമുണ്ടായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. അതിന്റെ പരാതിയോ പരിഭവമോ ഞാൻ ആരോടും പറയാൻ നിൽക്കാറില്ല. പക്ഷേ എന്റെ ഉള്ളിൽ വിഷമമുണ്ടായിരുന്നു. ആ വിഷമം കൊല്ലങ്ങളായി എന്റെ ഉള്ളിലുണ്ടായിരുന്നു. 2018 സിനിമ ഇറങ്ങിയപ്പോഴേക്കും അന്ന് കിട്ടുമായിരുന്ന സ്നേഹത്തെക്കാൾ കൂടുതൽ എനിക്ക് കിട്ടി,’ ടൊവിനോ പറയുന്നു.

‘അന്ന് അങ്ങനെ വിവാദങ്ങളൊക്കെ ഉണ്ടായതുകൊണ്ടാവും അതും കൂടി ചേർത്ത് എനിക്ക് സ്നേഹവും സക്സസും കിട്ടിയത്. 2018ന് ഒരു ഇന്റർനാഷണൽ അവാർഡ് വരെ കിട്ടി. ഇത് കാവ്യ നീതിയാണ്, തളർത്തുന്നത് വളർത്താനാടാ എന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. സന്തോഷം വരുമ്പോൾ കരച്ചിൽ വരുമെന്ന് പറയില്ലേ. അതുണ്ടായിട്ടുണ്ട്. വീട്ടുകാരിരിക്കുമ്പോൾ അവരുടെ അടുത്ത് നിന്നും മാറി ഫോണിലെ കമന്റ്സൊക്കെ നോക്കി ഞാൻ കണ്ണ് തുടച്ചിരുന്നിട്ടുണ്ട്,’

‘ഭയങ്കര സന്തോഷമായിരുന്നു അതൊക്കെ കാണുമ്പോൾ. സിനിമയിൽ ഞാൻ മരിക്കുകയാണ്. ശരിക്കുമുള്ള പ്രളയത്തിൽ മരിച്ചുപോയാൽ മതിയെന്ന് തോന്നി. അത്രയും സ്നേഹം കിട്ടി. ജീവനോടെ ഇരുന്നതുകൊണ്ടാണോ വിവാദങ്ങൾ ഉണ്ടായതെന്ന് തോന്നി,’ ടൊവിനോ തോമസ് പറഞ്ഞു. തന്റെ കരിയറിനെ കുറിച്ചും സിനിമാ തിരഞ്ഞെടുപ്പിനെ കുറിച്ചും ടൊവിനോ സംസാരിച്ചു. മമ്മൂക്കയുടെയും ലാലേട്ടന്റെയും സ്ട്രാറ്റജിയാണ് താൻ കോപ്പിയടിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു.

അദൃശ്യജാലകങ്ങളാണ് ടൊവിനോയുടെ പുതിയ ചിത്രം. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനാണ് മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം നവംബർ 24ന് തിയേറ്ററുകളിൽ എത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by