ഭോപാല്‍: മധ്യപ്രദേശിലെ ജനങ്ങളോട് ദീപാവലി ആഘോഷിക്കാനൊരുങ്ങാന് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നല്ല, മൂന്ന് ദീപാവലി ആഘോഷിക്കണം. രാവണനെ വധിച്ച് ശ്രീരാമചന്ദ്രന് അയോധ്യയിലെത്തുന്ന സുദിനമാണൊന്ന്. മധ്യപ്രദേശിന്റെ അധികാരത്തിലേക്ക് വീണ്ടും ബിജെപി സര്‍ക്കാര്‍ വരുന്ന ദിവസമാണ് രണ്ടാമത്തേത്. അഞ്ച് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ അയോധ്യയിലെ പവിത്ര രാമക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുന്ന ശുഭദിനമാണ് മൂന്നാമത്തേത്.. മൂന്നും നമുക്ക് ദീപങ്ങളുടെ ഉത്സവമാണ്, അമിത് ഷാ ധാര്‍ നഗരത്തിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു.
കോണ്‍ഗ്രസ് നമ്മുടെ സംസ്കാരത്തെ അപമാനിച്ചു. തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് കൂട്ടുനിന്നു. ഇപ്പോള്‍ ഇന്‍ഡി മുന്നണിയുണ്ടാക്കി സനാതനധര്‍മ്മത്തെ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ചെയ്തതു മുഴുവന്‍ നിങ്ങളുടെ കണ്മുന്നിലുണ്ട്. മോദിജി അയോധ്യയിലെ രാമക്ഷേത്രത്തിന് വഴി തുറന്നു.
ഉജ്ജയിനില്‍ മഹാകാല്‍ ലോക് നിര്‍മിച്ചു. കാശി വിശ്വനാഥ് ധാമിന് പുതിയ അങ്കണം തുറന്നു. ബാബാ കേദാര്‍നാഥ് ധാമിനും മാ വിന്ധ്യാവാസിനിക്കും തീര്ത്ഥാടനമേഖല പണിതു. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തീര്‍ത്തു. കശ്മീരില്‍ ശാരദാപീഠം നവീകരിച്ചു. ഭാരതീയധര്മ്മസംസ്കൃതിയുടെ അടയാളമായ പവിത്രമായ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചു, ഇത് സാംസ്കാരിക ഭാരതം ലോകത്തിന് നല്കുന്ന സന്ദേശമാണ്, അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ഇവിടെ കമല്‍നാഥിനെ നേതാവാക്കി. അദ്ദേഹം നിങ്ങള്‍ക്ക് വേണ്ടിയല്ല, മകന് നകുല്‍നാഥിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സോണിയ പ്രവര്‍ത്തിക്കുന്നത് അവരുടെ മകന് രാഹുലിന് വേണ്ടിയാണ്. ഈ നേതാക്കളോ മക്കളോ നാടിന് വേണ്ടിയെന്തെങ്കിലും ചെയ്യുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: