മാറനല്ലൂര്‍: കണ്ടല സഹകരണ ബാങ്കില്‍ രജതജൂബിലി ആഘോഷം പ്രമാണിച്ച് നിക്ഷേപം സ്വീകരിച്ചും തട്ടിപ്പ്. 1400 രൂപ നിക്ഷേപിച്ചാല്‍ 20 വര്‍ഷം കഴിഞ്ഞ് 20,000 രൂപ നിക്ഷേപകന് ലഭിക്കുമെന്ന് കാട്ടിയായിരുന്നു തട്ടിപ്പ്. ഇതിനായി ഭാസുരാംഗന്‍ നേരിട്ടും ബോര്‍ഡ് അംഗങ്ങള്‍ വഴിയും കളക്ഷന്‍ ഏജന്റ് മുഖാന്തിരവും ഒക്കെ ആളുകളെ കണ്ടു പണം സ്വരൂപിച്ചു.
എണ്ണം കൂടിയതോടെ നിക്ഷേപ തുക 2500 ആയി വര്‍ധിപ്പിച്ചു. എങ്കിലും കാലാവധി 20 വര്‍ഷവും ലഭിക്കുന്ന തുക 20,000 രൂപയും തന്നെ ആയിരുന്നു. അതേസമയം 7000 ഒരുമിച്ചു നിക്ഷേപിക്കുന്നവര്‍ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയും കൊണ്ടുവന്നു. പണം നിക്ഷേപിച്ച പലര്‍ക്കും നിക്ഷേപിച്ച തുക മാത്രമേ നല്‍കുകയുള്ളൂവെന്ന് ബാങ്ക് ജീവനക്കാരും ബാങ്ക് അഡ്മിനിസ്‌ട്രേറ്ററും പറയുന്നു. ബാങ്കിനെ സമീപിച്ച പലര്‍ക്കും തുക പാസ്ബുക്കില്‍ ആക്കി നല്‍കുന്നതില്‍ അധികൃതര്‍ വിസമ്മതിക്കുകയും അവധി പറഞ്ഞു മടക്കി അയയ്‌ക്കുകയും ചെയ്യുന്നുവെന്ന് ആക്ഷേപം ഉണ്ട്.
അടുത്തകാലത്ത് ബാങ്കിന് പണം സ്വരൂപിക്കാന്‍ വീണ്ടും ഈ പദ്ധതി പൊടി തട്ടിയെടുത്തു. പിരിവിനായി ഇറങ്ങിയെങ്കിലും ആദ്യത്തെപ്പോലെ വിജയിച്ചില്ല. കോടികള്‍ തട്ടിച്ച ടോട്ടല്‍ ഫോര്‍ യു കമ്പനി മാതൃകയും ഭാസുരാംഗന്‍ പരീക്ഷിച്ചിരുന്നു. നിക്ഷേപകര്‍ക്ക് കുറഞ്ഞ കാലയളവില്‍ പണം ഇരട്ടിപ്പിക്കുന്ന ഒരു പദ്ധതിയും കണ്ടല സഹകരണ ബാങ്കില്‍ സഹകരണ നിയമങ്ങള്‍ മൂടിക്കെട്ടി നടത്തിയിരുന്നു. പണം തട്ടിയെടുക്കാന്‍ സൗഭാഗ്യ എന്ന പണം ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ പദ്ധതികളും ഭാസുരാംഗന്‍ ബാങ്കിന്റെ പേരില്‍ നടപ്പാക്കി.
ബാങ്കില്‍ പണാപഹരണമോ തട്ടിപ്പോ നടന്നിട്ടില്ലെന്നാണ് ഭാസുരാംഗന്‍ പറയുന്നത്. അനുമതി ഇല്ലാതെ പലതും നടപ്പാക്കി എന്ന് താന്‍ സമ്മതിക്കുന്നുവെന്നും എന്നാല്‍ ഒരിടത്തും പണാപഹരണം ഇല്ലെന്നും വാങ്ങിയതൊക്കെ ബാങ്കിലും ആശുപത്രിയിലും ഇപ്പോഴും ഉണ്ടെന്നുമാണ് ഭാസുരാംഗന്റെ വാദം.
















